ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം കഴിയുന്നതു വരെ രാജ്യസഭാ പ്രതിപക്ഷ സ്ഥാനത്ത് നിലനിറുത്തിയേക്കും. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം രാജ്യസഭാ പ്രതിപക്ഷ സ്ഥാനം രാജിവച്ചെങ്കിലും പകരക്കാരനെ സംബന്ധിച്ച് പാർട്ടിയിൽ ധാരണയായിട്ടില്ല. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.
പാർലമെന്റിലെ തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സ്ട്രാറ്റജി ഗ്രൂപ്പ് ഇന്ന് സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേരുന്നുണ്ട്. രാജ്യസഭയിൽ നിന്ന് ഖാർഗെ, ജയറാം രമേഷ്, കെ.സി. വേണുഗോപാൽ എന്നിവർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഖാർഗെയ്ക്ക് പകരം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചനയുള്ള മുതിർന്ന നേതാക്കളായ ദിഗ്‌വിജയ സിംഗിനെയും പി. ചിദംബരത്തെയും ക്ഷണിച്ചിട്ടില്ല.
ഒരാൾക്ക് ഒരു പദവി എന്ന ഉദയ്‌പൂർ ചിന്തൻ ശിബിര പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാതെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ രാഹുൽ ഗാന്ധി ഇരട്ടപ്പദവി പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ലോക്‌സഭയിലെ പാർട്ടി നേതാവായ അധിരഞ്ജൻ ചൗധരി പാർട്ടിയുടെ ബംഗാൾ അദ്ധ്യക്ഷനുമാണ്. ജയറാം രമേഷ് രാജ്യസഭാ ചീഫ് വിപ്പും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |