ന്യൂഡൽഹി: കോൺഗ്രസ് വിട്ടു വന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, പഞ്ചാബ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ സുനിൽ ഝാക്കർ, യു.പി മന്ത്രി സ്വതന്ത്ര ദേവ് സിംഗ് എന്നിവരെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവിൽ ഉൾപ്പെടുത്തി. ഗാന്ധി കുടുംബത്തെ പരസ്യമായി വിമർശിച്ച് കോൺഗ്രസ് വിട്ട പഞ്ചാബിൽ നിന്നുള്ള ജയ്‌വീർ ഷെർഗിലിനെ ദേശീയ വക്താവായി നിയമിച്ചു.
പഞ്ചാബിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് റാണാ ഗുർമീത് സിംഗ് സോധി, മുൻ പഞ്ചാബ് മന്ത്രിയും ബി.ജെ.പി മുൻ അദ്ധ്യക്ഷനുമായ മനോരഞ്ജൻ കാലിയ, ശിരോമണി അകാലിദൾ മുൻ നേതാവ് അമൻജോത് കൗർ രാമുവാലിയ, ഉത്തരാഖണ്ഡ് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ മദൻ കൗശിക്, ഛത്തീസ്ഗഡിൽ നിന്നുള്ള വിഷ്‌ണുദേവ് സായ് എന്നിവരെ നാഷണൽ എക്‌സിക്യൂട്ടിവിൽ പ്രത്യേക ക്ഷണിതാക്കളുമാക്കി.
പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട അമരീന്ദർ സിംഗ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും കഴിഞ്ഞ സെപ്‌തംബറിൽ ബി.ജെ.പിയിൽ ലയിക്കുകയായിരുന്നു. മേയിലാണ് സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |