വിശാഖപട്ടണം: നഗരത്തിൽ മധുരവാഡയിലെ ഹൗസിംഗ് കോളനിയിൽ മുപ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കൊന്ന് വെട്ടിനുറുക്കി പ്ളാസ്റ്റിക് ഡ്രമ്മിലാക്കിയ നിലയിൽ കണ്ടെത്തി. പ്ളാസ്റ്റിക് ഡ്രം ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. മൃതദേഹത്തിന് ഒന്നര വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിസരവാസികളെ ചോദ്യം ചെയ്തതിനെ തുടർന്ന് തൊട്ടടുത്ത വെൽഡിംഗ് വർക്ക്ഷോപ്പിൽ ജോലി ചെയ്തിരുന്ന യുവാവ് റിഷിയെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.
റിഷി അവിടെ വാടകയ്ക്ക് താമസിക്കുകയായിുരുന്നു. ഭാര്യ പ്രസവത്തിനായി സ്വന്തം വീടായ ശ്രീകാകുളത്തേക്ക് പോയ സമയത്ത് ഇയാൾ ലൈംഗികതൊഴിലാളിയെ വീട്ടിലെത്തിക്കുകയും തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമാണുണ്ടായതെന്ന് പൊലീസ് പറയുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ഇയാൾ യുവതിയെ കഷണങ്ങളാക്കി ഡ്രമ്മിൽ നിറയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ സ്ഥലം വിട്ടു പോയി. പിന്നീട് തിരികെ വന്നിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു. പല പ്രാവശ്യം ബന്ധപ്പെട്ടെങ്കിലും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടിലെ ഫർണിച്ചർ മാറ്റാൻ വീട്ടുടമ തീരുമാനിച്ചു. സാധനങ്ങൾ മാറ്റുന്നതിനിടെ അടച്ചു വച്ച നിലയിൽ കണ്ട ഡ്രം തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. കൊല്ലപ്പെട്ട യുവതി ആരെന്ന് കണ്ടെത്താൻ ഒന്നര വർഷത്തിനിടെ പരിസരത്ത് നിന്ന് കാണാതായ യുവതികളുടെ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |