മുംബയ്: ബേസ്ബാൾ ബാറ്റ് കൊണ്ട് മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി നദിയിൽ വലിച്ചെറിഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്ത പ്രശസ്ത ടെലിവിഷൻ നടി വീണാ കപൂർ മരിച്ചിട്ടില്ലെന്ന് ആശ്വാസവാർത്ത. തന്നെ മകൻ കൊലപ്പെടുത്തി എന്ന തരത്തിൽ പ്രചരിച്ചത് വ്യാജവാർത്തയാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വീണ രംഗത്തെത്തിയത്. വീണ എന്നു പേരുള്ള മറ്രാരോ ആണ് കൊല്ലപ്പെട്ടതെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയും മകൻ സച്ചിൻ കപൂറും ഒരുമിച്ചെത്തിയാണ് മുംബയ് പൊലീസ് സ്റ്രേഷനിൽ പരാതി നല്കിയത്. പിന്നാലെ സംഭവം വിശദീകരിച്ചുകൊണ്ടുള്ള വീണയുടെ വീഡിയോയും പുറത്തിറങ്ങി.
വീണ കപൂർ എന്ന ഒരാൾ കൊല്ലപ്പെട്ടു. എന്നാൽ അത് താൻ അല്ല. താൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമാണ്. താൻ ജുഹുവിലല്ല, മകനോടൊപ്പം ഗോരേഗാവിലാണ് താമസിക്കുന്നതെന്നും വീഡിയോയിലൂടെ അവർ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ മാനനഷ്‌ടത്തിന് കേസ് രജിസ്റ്രർ ചെയ്തെന്ന് പൊലീസ് അറിയിച്ചു.
മകൻ തന്നെ കൊലപ്പെടുത്തി എന്ന വാർത്തയുടെ ഞെട്ടലിലാണ് താനും. പ്രതികരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പരാതി നല്കിയിട്ടുണ്ട്. എല്ലാ പിന്തുണയും ഉറപ്പു നല്കിയ പൊലീസിന് നന്ദി അറിയിക്കുന്നു. ഇപ്പോൾ പരാതിപ്പെട്ടില്ലെങ്കിൽ ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കും. വാർത്ത പരന്നതിനു പിന്നാലെ നിരവധി ഫോൺകോളുകളാണ് വരുന്നത്. നിജസ്ഥിതി അറിയാനുള്ള അന്വേഷണമാണെങ്കിലും ഇത് കടുത്ത മാനസിക സമ്മർദ്ദമാണുണ്ടാക്കിയത്. ജോലി സ്ഥലത്തു പോലും സമാധാനം കിട്ടുന്നില്ലെന്നും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും വീണാ കപൂർ വ്യക്തമാക്കി.
സ്വത്ത് തർക്കത്തിന്റെ പേരിൽ വീണാ കപൂറിനെ മകൻ സച്ചിൻ കപൂർ ബേസ്ബോൾ ബാറ്രുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞെന്നായിരുന്നു പ്രചരിച്ച വാർത്ത. സംഭവത്തിൽ സച്ചിനെയും വീട്ടു ജോലിക്കാരൻ ലാലു കുമാറിനേയും പൊലീസ് അറസ്റ്ര് ചെയ്തെന്നും റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയ്ക്കു പിന്നാലെ നിരവധി പ്രമുഖരും പ്രേക്ഷകരും വീണയ്ക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |