SignIn
Kerala Kaumudi Online
Thursday, 25 April 2024 7.21 AM IST

സേനാ വീര്യത്തിന് പ്രശംസ ഇന്ത്യ ലോകനന്മയുടെ സൂപ്പർ പവറാകും: രാജ്നാഥ് സിംഗ്

rajnath-singh

ന്യൂഡൽഹി: രണ്ടു കൊല്ലം മുൻപ് ഗാൽവാൻ താഴ്‌വരയിലും കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലും ഉണ്ടായ സംഘർഷങ്ങളിൽ ഇന്ത്യൻ സായുധ സേന കാണിച്ച ധീരതയും വീര്യവും പ്രശംസനീയമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ പിടിച്ചടക്കാനോ അല്ല,​ ലോക നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആകുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികളുടെ കൂട്ടായ്‌മയായ ഫിക്കിയുടെ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള അതിർത്തി തർക്കം കൈകാര്യം ചെയ്യുന്നതിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുള്ള മറുപടി കൂടിയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രസ്താവന.ചൈനീസ് സേനയുമായി അടുത്ത കാലത്തുണ്ടായ ഏറ്റുമുട്ടലുകളിൽ സായുധ സേന കാണിച്ച ധീരതയും വീര്യവും എത്ര പ്രശംസിച്ചാലും മതിയാകില്ല.

പ്രതിപക്ഷ നേതാക്കളുടെ ഉദ്ദേശശുദ്ധിയെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ സംവാദം. സമൂഹത്തിലേക്കുള്ള ശരിയായ പാതയാണ് രാഷ്‌ട്രീയം. അത് സത്യത്തിൽ അധിഷ്ഠിതമാകണം. ഉദ്ദേശ്യ ശുദ്ധിയെ ചിലർ എപ്പോഴും സംശയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ ഇന്ത്യയുടെ മഹത്വം വർദ്ധിച്ചതായും ലോക വേദിയിൽ അജൻ‌ഡ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും ജി20 അദ്ധ്യക്ഷതയെ പരാമർശിച്ച് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ചൈനാ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമുൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. ജവഹർലാൽ നെഹ്‌റുവിന്റെ കാലത്താണ് ചൈന കടന്നുകയറിയതെന്നും ഇന്ത്യയുടെ സ്ഥലം അപഹരിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.ഡോക്‌ലാമിൽ ഇന്ത്യൻ സൈന്യം പ്രതിരോധിക്കുന്ന സമയത്ത് രാഹുൽ ഗാന്ധി ചൈനീസ് ഉദ്യോഗസ്ഥർക്കൊപ്പം സൂപ്പ് കഴിക്കുകയായിരുന്നുവെന്ന് കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ പരിഹസിച്ചു.അതിർത്തി പ്രശ്നത്തിൽ ഇന്നലെയും പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.

കിരൺ റിജിജു തവാങിൽ

രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ചൈനീസ് സേന കടന്നുകയറാൻ ശ്രമിച്ച തവാങ് സെക്‌‌ടറിലെ യാംഗ്‌ത്‌സെയിലെത്തി. അതിർത്തിയിൽ ഇന്ത്യൻ സൈനികർ ഉരുക്കു കോട്ട തീർത്തതായി സൈനികരുമായി സംവദിക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഹുലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നാട്ടുകാർ പ്രതികരിക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റു ചെയ്‌തിരുന്നു.

ചർച്ച എപ്പോൾ : ഖാർഗെ

അരുണാചൽ പ്രദേശിലെ ദോക്‌ലാം അതിർത്തിയിൽ ജാംഫെരി റിഡ്ജ് വരെയുള്ള ചൈനയുടെ നിർമ്മാണം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള തന്ത്രപ്രധാന പ്രവേശന കവാടമായ സിലിഗുരി ഇടനാഴിക്ക് ഭീഷണിയാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാർ പാർലമെന്റിൽ എപ്പോൾ ചർച്ച നടത്തുമെന്നും അദ്ദേഹം ചോദിച്ചു. ചൈനാ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ആവശ്യം സർക്കാർ നിരസിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.