ന്യൂഡൽഹി: രാഷ്ട്രീയ പരസ്യങ്ങൾ സർക്കാർ ചെലവിൽ പ്രസിദ്ധീകരിച്ചതിന് ആം ആദ്മി പാർട്ടിയിൽ നിന്ന് 97 കോടി രൂപ തിരിച്ചു പിടിക്കാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന നിർദ്ദേശം നൽകി. ഇത് സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അഞ്ച് വർഷം മുമ്പ് ഡയറക്ടറേറ്റ് ഒഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഡി.ഐ.പി) നൽകിയ നിർദ്ദേശം നടപ്പിലാക്കാനാണ് ഗവർണർ ആവശ്യപ്പെട്ടത്.
മാദ്ധ്യമങ്ങളിൽ പരസ്യം നൽകുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ ആപ്പ് ലംഘിച്ചതായി ഗവർണർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ 2015ലെ ഉത്തരവിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പൊതുഫണ്ട് സർക്കാർ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് ഉചിതമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതനുമ്പരിച്ച് സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം വിലയിരുത്താൻ 2016ലാണ് ഡൽഹി ഡയറക്ടറേറ്റ് ഒഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി രൂപീകരിച്ചത്.
സർക്കാർ ഫണ്ടുപയോഗിച്ച് 97,14,69,137 രൂപയുടെ പരസ്യങ്ങളാണ് എ.എ.പി മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതെന്ന് ഡി.ഐ.പി വ്യക്തമാക്കി. ഇതിൽ 42.26 കോടി രൂപ ഡി.ഐ.പി ഇതിനകം മാദ്ധ്യമങ്ങൾക്ക് നൽകി. 54.87 കോടി വിതരണം ചെയ്യാനുമുണ്ടെന്നും ഡി.ഐ.പി വ്യക്തമാക്കി.
പണം അടയ്‌ക്കാൻ നിർദ്ദേശിച്ചത് 2017ൽ
42.26 കോടി രൂപ ഉടൻ അടയ്‌ക്കണമെന്നും 54.87 കോടി രൂപ 30 ദിവസത്തിനകം പരസ്യ ഏജൻസികൾക്കോ മാദ്ധ്യമങ്ങൾക്കോ നേരിട്ട് നൽകണമെന്നും 2017ലാണ് എ.എ.പിയോട് ഡി.ഐ.പി നിർദ്ദേശിച്ചത്. എന്നാൽ അഞ്ച് വർഷവും എട്ട് മാസവും പിന്നിട്ടിട്ടും ഡി.ഐ.പി ഉത്തരവ് എ.എ.പി പാലിച്ചില്ല. ഇത് രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ലെന്നും ജുഡിഷ്യറിയെ അവഹേളിക്കുന്ന നടപടിയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. എന്നാൽ 97 കോടി രൂപ തിരിച്ചു പിടിക്കാൻ ചീഫ് സെക്രട്ടറിയോട് ഉത്തരവിടാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് അധികാരമില്ലെന്ന് എ.എ.പി വ്യക്തമാക്കി. ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് എ.എ.പി മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപ്പറേഷൻ ഭരണം നഷ്ടമായ ബി.ജെ.പിയുടെ നിർദ്ദേശമനുസരിച്ച് ഗവർണർ നടപടി സ്വീകരിക്കുകയാണെന്നും ഭരദ്വാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |