ന്യൂഡൽഹി:ഇൻഡിഗോ എയർലൈൻസിലെ ഒരു യാത്രക്കാരനും എയർ ഹോസ്റ്റസും തമ്മിലുള തർക്കം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇരുവരും തമ്മിലുള്ള തർക്കം മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തുകയായിരുന്നു. ഇൻഡിഗോയുടെ ഇസ്താംബൂൾ - ഡൽഹി വിമാനത്തിൽ ഭക്ഷണം വിളമ്പുന്നതുമായുള്ള തർക്കമാണ് ബഹളത്തിൽ കലാശിച്ചത്.
ജീവനക്കാരെ അപമാനിക്കരുതെന്നും വിമാനത്തിൽ ഭക്ഷണം തങ്ങൾക്ക് മാത്രമെ വിളമ്പാൻ കഴിയുവെന്നും എയർ ഹോസ്റ്റസ് പറയുന്നത് വീഡിയോയിൽ കാണാം.യാത്രക്കാരൻ എയർ ഹോസ്റ്റസിനോട് വളരെ മോശമായി പെരുമാറിയതായി പോസ്റ്റ് ചെയ്ത യാത്രക്കാരൻ പറയുന്നു. എയർ ഹോസ്റ്റസ് ക്ഷമയുടെ നെല്ലി പലക കണ്ട് കാണുമെന്ന് മറ്റൊരു യാത്രക്കാരൻ ട്വീറ്റ് ചെയ്തു. യാത്രക്കാരൻ ഒരു സാൻഡ് വിച്ചിന് ചോദിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. എയർ ഹോസ്റ്റസ്
ഉണ്ടോയെന്ന് നോക്കിയിട്ട് പറയാമെന്ന് മറുപടി നൽകി. എന്നാൽ അത് കേൾക്കാതെ യാത്രക്കാരൻ ബഹളം വെക്കുകയായിരുന്നു. ഇതിനെ തുടർന്ന് ജീവനക്കാരി കരയാൻ തുടങ്ങി. പ്രശ്നത്തിലിടപെട്ട് സംസാരിക്കാനെത്തിയ മറ്റൊരു എയർ ഹോസ്റ്റസിനോടും യാത്രക്കാരൻ മോശമായി പെരുമാറി. എയർ ഹോസ്റ്റസിനെ സർവ്വന്റ് എന്ന് വിളിച്ചത് പ്രശ്നം കൂടുതൽ വഷളാക്കി. ഞാൻ നിങ്ങളുടെ ജോലിക്കാരിയല്ലെന്ന് അവരും തിരിച്ചടിച്ചു. ഒടുവിൽ മറ്റ് ജീവനക്കാർ ഇടപെട്ട് അവരെ വിമാനത്തിന്റെ പിറകിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു. ഞങ്ങളുടെ യാത്രക്കാരുടെ സൗകര്യങ്ങൾക്ക് ആണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |