ന്യൂഡൽഹി:അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ പൊതുരേഖയല്ലെന്നും അവ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് നിർദേശിക്കാനാകില്ലെന്നും സുപ്രീം കോടതി.പൊലീസ്, സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ വെബ് സൈറ്റിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ സൗരവ് ദാസ് സമർപ്പിച്ച പൊതുതാല്പര്യ ഹർജി തള്ളിയാണ് ഉത്തരവ്.
ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
തെളിവ് നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതുരേഖയല്ല കുറ്റപത്രം. കുറ്റപത്രങ്ങൾ പരസ്യപ്പെടുത്തുന്നത് ക്രിമിനൽ നടപടി ചട്ടത്തിന്റെ ലംഘനമാണ്. ഈ നടപടി പ്രതിയുടെയും ഇരയുടെയും അവകാശങ്ങളെ ഹനിക്കും. എഫ്.ഐ.ആർ വെബ്ബ് സൈറ്റിൽ പരസ്യപ്പെടുത്തുന്നത് കൊണ്ട് കുറ്റപത്രവും പരസ്യപ്പെടുത്തണണമെന്ന് നിർദേശിക്കാനാകില്ല.
നിരപരാധികളായ പ്രതികളെ ഉപദ്രവിക്കാതിരിക്കാനും അവർക്ക് കോടതികളിൽ നിന്ന് ഇളവ് നേടാനുമാണ് എഫ്.ഐ.ആറുകൾ പരസ്യപ്പെടുത്താൻ കോടതി നിർദേശിച്ചത്. കുറ്റപത്രങ്ങൾ പരസ്യപ്പെടുത്തുന്നത് സി.ആർ.പി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് കുറ്റാരോപിതന്റെയും ഇരകളുടെയും മാത്രമല്ല അന്വേഷണ ഏജൻസിയുടെ പോലും അവകാശങ്ങൾ ലംഘിച്ചേക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജനുവരി 9 ന് ഹർജി പരിഗണിച്ചപ്പോൾ കുറ്റപത്രങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയാൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |