ബംഗളൂരു: നാവികസേന മുൻ ഉപ മേധാവിയും കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറലുമായ റിട്ട.വൈസ് അഡ്മിറൽ പി.ജെ ജേക്കബിന്റെ (82) സംസ്കാരം നാളെ ഹൊസൂർ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ശുശ്രൂഷയ്ക്ക് ശേഷം കൽപ്പള്ളി സെമിത്തേരിയിൽ നടത്തും. ബംഗളൂരു സർജാപുര റോഡിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. കൊല്ലം ചാത്തന്നൂർ വലിയ വീട്ടിൽ കുടുംബാംഗമാണ്.
പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗമായിരുന്നു. നാവിക സേനയ്ക്കായി നിരവധി പരിശീലന സംരംഭങ്ങൾക്ക് നേതൃത്വം നല്കുകയും പ്രതിരോധ മന്ത്രാലയത്തിനും നാവിക സേനയ്ക്കും വേണ്ടി തന്ത്ര പ്രധാനമായ ഉടമ്പടികൾക്കുള്ള പ്രതിനിധി സംഘങ്ങളെ നയിക്കുകയും ചെയ്തിട്ടുണ്ട്. നോർവേയുടെ മദ്ധ്യസ്ഥതയിൽ എൽ.ടി.ടിഇയുമായി നടന്ന സമാധാന ചർച്ചകളിൽ ശ്രീലങ്ക സർക്കാരിന്റെ സമുദ്ര സുരക്ഷാ ഉപദേഷ്ടാവായും പ്രവർത്തിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ ഏക വിമാന വാഹിനിയായിരുന്ന ഐ.എൻ.എസ് വിക്രാന്തിൽ ഡയറക്ഷൻസ് ഓഫീസറായിരുന്നു.
പരമ വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
1998ൽ ഉപമേധാവിയായ അദ്ദേഹം 2001ൽ വിരമിച്ചു. അതിനുശേഷം ടി.വി.എസ് ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗമായും സുന്ദരം ക്ലേട്ടൺ ലിമിറ്റഡ്, ദുവാ കൺസൾട്ടിംഗ് എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചു. ഭാര്യ: എടത്വ തലവടി കളത്തിൽ സൽഗ, മക്കൾ: ക്യാപ്ടൻ വിവേക് ജേക്കബ് (മർച്ചന്റ് നേവി), അഡ്വ. ദീപക് ഈപ്പൻ ജേക്കബ്. മരുമക്കൾ: അഞ്ജന, ലീനിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |