ബംഗളൂരു: ബംഗളൂരുവിലെ മൈസൂർ റോഡ് ഫ്ളൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കിയ യുവാവ് അറസ്റ്റിലായി. ഇവന്റ് മാനേജരും യൂ ട്യൂബറുമായ നഗരബാവി സ്വദേശി അരുൺകുമാറിനെയാണ് (30) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവന്റ് മാനേജരെന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കാനും പബ്ളിസിറ്റിക്കും വേണ്ടിയാണ് നോട്ട് വിതറിയതെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് കെ.ആർ മാർക്കറ്റ് അവന്യൂ റോഡിന് സമീപം പത്തിന്റെയും നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകൾ റോഡിൽ പറന്നു വീണത്. നോട്ടുകൾ പറന്നു വന്നതോടെ അത് പെറുക്കിയെടുക്കാനായി വഴിയാത്രക്കാർക്കൊപ്പം സ്കൂട്ടറുകളിലും ഓട്ടോ റിക്ഷകളിലുമുണ്ടായിരുന്നവർ വാഹനങ്ങൾ നിറുത്തി റോഡിൽ തിരക്കുകൂട്ടിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. താമസിയാതെ ആ ഭാഗത്തെ കച്ചവടക്കാരും ഓടിയെത്തി നോട്ടുകൾ പെറുക്കാൻ തുടങ്ങി. റോഡ് ബ്ളോക്കായപ്പോഴും യുവാവ് ഫ്ളൈ ഓവറിൽ നിന്ന് തന്റെ ബാഗിൽ കൈയിട്ട് നോട്ടുകൾ വാരിയെടുത്ത് വിതറുകയായിരുന്നു. ഒരു വലിയ ക്ളോക്ക് ശരീരത്തോട് ചേർത്ത് പിടിച്ചിരുന്ന അയാൾ തനിക്ക് ജീവിതം മടുത്തുവെന്ന് പുലമ്പുന്നുണ്ടായിരുന്നുവെന്ന് അവിടെ കൂടിയവർ പറഞ്ഞു. പതിനഞ്ച് മിനിട്ടോളം യുവാവ് നോട്ടുകൾ താഴേക്കിട്ടുകൊണ്ടിരുന്നതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഒച്ചവച്ചിട്ടും അയാൾ പ്രവൃത്തി തുടർന്നു . റോഡിൽ കൂട്ടക്കുരുക്കായതോടെ സിറ്റി മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു കോൺസ്റ്റബിളെത്തിയത് കണ്ട യുവാവ് സ്കൂട്ടറിൽ ടൗൺഹാൾ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. താമസിയാതെ സോഷ്യൽ മീഡിയയിൽ 'നോട്ടുമഴ"യുടെ വീഡിയോകൾ പ്രചരിച്ചു. രണ്ടു വീഡിയോ അരുണിന്റെ സുഹൃത്തുക്കളും മറ്റ് വീഡിയോ കാഴ്ചക്കാരായവരും എടുത്തതാണെന്ന് പാെലീസ് അറിയിച്ചു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ കണ്ടെത്താൻ നടപടി സ്വീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |