ന്യൂഡൽഹി: കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 29ന് പാർലിമെന്റിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷകർ. പൊലീസ് തടഞ്ഞാൽ, തടയുന്ന സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തും. സംയുക്ത കിസാൻ മോർച്ചയുടെ ഒമ്പതംഗ കമ്മിറ്റിയുടേതാണ് തീരുമാനം. ഗാസിപ്പൂർ, തിക്രി അതിർത്തികളിൽ നിന്നും മാർച്ച് ആരംഭിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തിന് 26വരെ സമയം നൽകും. 27ന് മാർച്ച് ആരംഭിക്കുമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
27 മുതൽ എല്ലാ ഗ്രാമങ്ങളിൽ നിന്നും കർഷകർ സമര ഭൂമിയിലേക്ക് നീങ്ങും. ശേഷം പാർലമെന്റ് മാർച്ച്. ഡൽഹി അതിർത്തിയിൽ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ സർക്കാർ നേരിടേണ്ടി വരുമെന്ന് ടിക്കായത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ നീക്കിയാൽ സമരക്കാർ രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളിലേക്കുമെത്തും. അവിടെയാകും പിന്നീട് ഭക്ഷ്യധാന്യങ്ങളുടെ വിപണിയെന്നും ടിക്കായത്ത് പറഞ്ഞു.
പ്രതിഷേധം ഒരു വർഷത്തിലേക്ക്
കഴിഞ്ഞ വർഷമാണ് മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയത്. കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമം എന്നായിരുന്നു സർക്കാർ പ്രതികരണം. എന്നാൽ കർഷകർ നിയമത്തിനെതിരെ രംഗത്ത് വന്നു. ഒരുവർഷത്തോളമായി കാർഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് കർഷകർ. പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ സമരം രാജ്യവ്യാപകമായി. പിന്നീട് ഡൽഹിയിലേക്ക് മാർച്ച് നടത്തി. തിക്രി, സിംഘു, ഗാസിപ്പൂർ എന്നിവിടങ്ങളിൽ തടഞ്ഞ സ്ഥലത്ത് സമരക്കാർ പ്രതിഷേധം തുടരുകയാണ്. സമാനമായ നീക്കം തന്നെയാണ് പാർലമെന്റ് മാർച്ചിനും കർഷകർ നടത്തുക.
നിരവധി തവണ സമരക്കാരുമായി കേന്ദ്രം ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. ഇപ്പോൾ ചർച്ചകൾ നടക്കുന്നില്ല. കഴിഞ്ഞ ജനുവരി 26ന് സമരക്കാർ ഡൽഹിയിലേക്ക് നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |