രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: ജഹാംഗീർപുരിയിലെ കൈയേറ്റങ്ങൾ പൊളിക്കുന്നതിനെതിരായ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
കോടതി ഉത്തരവിന് ശേഷവും പൊളിക്കൽ തുടർന്നത് ഗൗരവമായി കാണുമെന്നും ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ബെഞ്ച് നോർത്ത് ഡൽഹി കോർപ്പറേഷനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വ്യക്തമാക്കി.
അനധികൃത സ്റ്റാളുകളും ബെഞ്ചുകളും പെട്ടികളുമൊക്കയാണ് നീക്കിയതതെന്ന് തുഷാർ മേത്ത വിശദീകരിച്ചു. കസേരയും മേശയും ബെഞ്ചുമൊക്കെ നീക്കാൻ ബുൾഡോസർ വേണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ബുൾഡോസറുകൾ ഉപയോഗിച്ചെങ്കിൽ കെട്ടിടങ്ങൾ ഇടിക്കാനാണെന്നും കോടതി പറഞ്ഞു. പൊളിക്കലിന് ഇരയായവർക്ക് നഷ്ടം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാം. ഒഴിപ്പിക്കലിന് നോട്ടീസ് നൽകിയോ എന്ന് കോർപ്പറേഷൻ മറുപടിയിൽ വ്യക്തമാക്കണം.
സി.പി.എം നേതാവ് വൃന്ദ കാരാട്ട്, ജം ഇയ്യത്തുൽ ഉലമ ഇ ഹിന്ദ്, തകർക്കപ്പെട്ട ജ്യൂസ് കട ഉടമ ഗണേഷ് ഗുപ്ത എന്നിവരുടെ ഹർജിയാണ് പരിഗണിച്ചത്.
പൊളിക്കൽ മുസ്ലിങ്ങളെ ഉന്നമിട്ടാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടത് രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രശ്നമാണ്. കോടതിയുടെ ഉത്തരവിന് ശേഷവും പൊളിക്കൽ തുടർന്നത് അനുവദിച്ചാൽ നിയമവാഴ്ചയുടെ അവസാനമാകുമെന്നും ദവെ ചൂണ്ടിക്കാട്ടി.
ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ ഒരു സമുദായത്തെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബലും ചൂണ്ടിക്കാട്ടി. പൊളിച്ച കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വൃന്ദ കാരാട്ടിന്റെ അഭിഭാഷകർ പി.വി സുരേന്ദ്രനാഥ്, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
ഒരു വിഭാഗത്തെ ഉന്നമിട്ടാണെന്ന ആരോപണം തെറ്റാണെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കൈയേറ്റങ്ങൾ നീക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. മദ്ധ്യപ്രദേശിൽ പൊളിച്ച കെട്ടിടങ്ങളിൽ 88 എണ്ണം ഹിന്ദുക്കളുടെയും 26 എണ്ണം മാത്രമാണ് മുസ്ലിങ്ങളുടെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |