പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ആദ്യപാദ പ്രീക്വാർട്ടറിൽ തോൽവി രുചിച്ച് ഫ്രഞ്ച് ക്ളബ് പി.എസ്.ജി.ഏകപക്ഷീയമായ ഒരുഗോളിന് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ് മെസിയെയും സംഘത്തെയും തകർത്തത്. പി.എസ്.ജിയുടെ മുൻതാരം കിംഗ്സ്ലി കോമാൻ നേടിയ ഗോളിനായിരുന്നു ബയേണിന്റെ ജയം. പി.എസ്.ജിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ളബ് ടോട്ടനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റാലിയൻ ക്ളബ് എ.സി മിലാൻ കീഴടക്കി. ബ്രാഹിം ഡയസാണ് മിലാന് വേണ്ടി ലക്ഷ്യം കണ്ടത്.
സ്വന്തം തട്ടകമായ പാർക്ക് ഡി പ്രിൻസസിൽ പരിക്കേറ്റിരുന്ന എംബാപ്പെയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയെങ്കിലും മെസിയും നെയ്മറും വെരാട്ടിയുമടക്കം സൂപ്പർ താരങ്ങളെല്ലാം പി.എസ്.ജിയുടെ ആദ്യ ഇലവനിൽ ഇടംനേടി. എന്നാൽ മത്സരത്തിന്റെ തുടക്കം മുതൽ ബയേണിന്റെ ആധിപത്യമാണ് കണ്ടത്. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബയേൺ മുന്നിട്ടുനിന്നു. ബയേണിന്റെ ആക്രമണങ്ങൾ തടയാന്‍ പി.എസ്.ജി പ്രതിരോധം നന്നായി വിയർത്തു. ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബയേൺ ലീഡെടുത്തു. 53-ാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് അൽഫോൺസോ ഡേവിസ് നൽകിയ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്. പെനാൽറ്റി ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന കോമാൻ അനായാസം വലകുലുക്കി. തന്റെ പഴയ ക്ലബ്ബിനോടുള്ള ബഹുമാനസൂചകമായി ഗോൾ നേടിയതിനുശേഷം കോമാൻ ആഘോഷപ്രകടത്തിന് മുതിർന്നില്ല.
സൂപ്പർതാരം എംബാപ്പെയെ കളത്തിലിറക്കി പി.എസ്.ജി തിരിച്ചടിക്കാൻ ശ്രമിച്ചു. രണ്ടുതവണ എംബാപ്പെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായിപ്പോയി. മുന്നേറ്റങ്ങൾ തുടർന്നെങ്കിലും ബയേൺ പ്രതിരോധം മറികടക്കാനാവാതെ വന്നതോടെ പി.എസ്.ജി തോൽവി സമ്മതിച്ചു.
നേരത്തേ മാഴ്‌സയോട് തോറ്റ് ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായ പി.എസ്.ജി കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ മൊണോക്കോയോടും പരാജയപ്പെട്ടിരുന്നു. ചാമ്പ്യൻസ് ലീഗിലെ തോൽവി ടീമിന് കനത്ത തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |