കേപ്ടൗൺ : വനിതാ ട്വന്റി-ട്വന്റി ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ആറുവിക്കറ്റ് നഷ്ടത്തിലാണ് 118 റൺസടിച്ചത്.മറുപടിക്കിറങ്ങിയ ഇന്ത്യ ഓവറിൽ 18.1 നാലുവിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു.ഷെഫാലി വെർമ്മ (28) ,ക്യാപ്ടൻ ഹർമൻ പ്രീത് കൗർ(33) റിച്ച ഘോഷ് (44 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. നാലോവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് പ്ളേയർ ഒഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന്റെ ഓപ്പണറും ക്യാപ്ടനുമായ ഹെയ്‌ലി മാത്യൂസിനെ (2) രണ്ടാം ഓവറിന്റെ ആദ്യ പന്തിൽതന്നെ പൂജ വസ്ത്രകാർ പുറത്താക്കിയിരുന്നു.എന്നാൽ രണ്ടാം വിക്കറ്റിൽ ഒരുമിച്ച സ്റ്റെഫാനി ടെയ്ലറും (42) ഷെമെയ്ൻ ക്യാംപ്ബെല്ലും (30) ചേർന്ന് മുന്നോട്ടുനീങ്ങിയപ്പോൾ വിൻഡീസ് വലിയ സ്കോറിലെത്തുമെന്ന് തോന്നിപ്പിച്ചു. 14-ാം ഓവറിൽ ടീം സ്കോർ 77ൽ വച്ച് ക്യാംപ്ബെല്ലിനെയും 78ൽ വച്ച് ടെയ്ലറെയും പുറത്താക്കിയ ദീപ്തി ശർമ്മയുടെ ഇരട്ടപ്രഹരത്തിൽ വിൻഡീസിന്റെ വേഗത്തിന് മൂക്കുകയർ വീണു. അടുത്ത ഓവറിൽ ചിൻലി ഹെൻട്രി(2) റൺഒൗട്ടാവുകയും ചെയ്തതോടെ വിൻഡീസ് 79/4ലെത്തി.പിന്നീട് ചെദീൻ നേഷൻ(21*) ഷബിക (15) എന്നിവർ ചേർന്നാണ് 100 കടത്തിയത്. നാലോവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാന(10)യെയാണ് ആദ്യം നഷ്ടമായത്. ജമീമ റോഡ്രിഗസ്(1),ഷെഫാലി വെർമ്മ (28) എന്നിവർ കൂടി പുറത്തായതോടെ ഇന്ത്യ 7.1 ഓവറിൽ 43/3 എന്ന നിലയിലെത്തി.തുടർന്നാണ് ഹർമൻപ്രീതും റിച്ചയും ക്രീസിൽ ഒരുമിച്ചത്.ഇരുവരും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്.
ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഏഴുവിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. ശനിയാഴ്ച ഇംഗ്ളണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |