സർവമത സമ്മേളന ശതാബ്ദി ആഘോഷം തുടങ്ങി
ആലുവ: വിവിധ മതവിശ്വാസികളുള്ള വേദിയിലും സദസിലും ഒരു പ്രത്യേക മതത്തിന്റെ പ്രാർത്ഥനയ്ക്കു പകരം എല്ലാ മതങ്ങൾക്കും സ്വീകാര്യമാകുന്ന ദൈവദശകം ചൊല്ലിയാൽ പല വിവാദങ്ങളും ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സത്യമാണ്, ജ്ഞാനമാണ് തനിക്ക് ദൈവമെന്ന് പറയുന്ന പ്രാർത്ഥന ഒരു മതവുമായും ചേർന്നുനിൽക്കുന്നതല്ല, എല്ലാവർക്കും സ്വീകാര്യമായ മതനിരപേക്ഷമായ പ്രാർത്ഥനയാണ് ഗുരുദേവൻ രചിച്ച ദൈവദശകം. 1924ലെ സർവമത സമ്മേളനത്തിന്റെ പ്രസക്തിയും അതിലെ ഗുരുവിന്റെ ലക്ഷ്യവും പ്രധാന കവാടത്തിൽ എഴുതിവച്ചിരുന്നു. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" എന്നതായിരുന്നു ആ വാചകം. ആരുടെയെങ്കിലും മേൽ തർക്കിച്ച് സ്വന്തം മതം സ്ഥാപിക്കുകയല്ല, പരസ്പരം മനസിലാക്കി സഹകരിച്ച് സമാധാനപൂർവം എല്ലാവരും ജീവിക്കുന്ന അവസ്ഥയുണ്ടാക്കുകയാണ് വേണ്ടത്. അതായിരുന്നു സർവമതസമ്മേളനത്തിന്റെ ലക്ഷ്യം. ഒരു നൂറ്റാണ്ടു മുമ്പ് നടന്ന ആ സമ്മേളനം ഉന്നയിച്ച പലവിഷയങ്ങളും ഇന്നും പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ലോകത്തുള്ള അറിവിന്റെ ഗ്രന്ഥങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്വത്തല്ല എന്നും പൊതു സമൂഹത്തിന്റെ നന്മയ്ക്ക് അവയെല്ലാം ഉപകരിക്കണമെന്നും സർവമത സമ്മേളനം ഓർമ്മപ്പെടുത്തി.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |