പഞ്ചാബുമായി 1-1ന് സമനിലയിൽ പിരിഞ്ഞ കേരളം സന്തോഷ് ട്രോഫിയിൽ സെമി കാണാതെ പുറത്ത്
ഭുവനേശ്വർ: നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബിനോട് 1-1ന് സമനില വഴങ്ങിയ നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്‌ബാളിൽ നിന്ന് സെമികാണാതെ പുറത്തായി. സൗദിയിൽ നടക്കുന്ന സെമി ഫൈനലിലേക്ക് വിജയം അനിവാര്യമായിരുന്ന കേരളം ഗ്രൂപ്പിൽ മൂന്നാമന്മാരായി പുറന്തള്ളപ്പെട്ടപ്പോൾ ഒന്നാമന്മാരായി പഞ്ചാബും രണ്ടാമന്മാരായി കർണാടകവും ബർത്തുറപ്പിച്ചു.
24-ാം മിനിട്ടിൽ വിശാഖ് മോഹനനിലൂടെ മുന്നിലെത്തിയിരുന്ന കേരളത്തെ 34-ാം മിനിട്ടിൽ കമൽദീപ് ഷെയ്ഖ് നേടിയ ഗോളിലൂടെയാണ് പഞ്ചാബ് തളച്ചത്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചിട്ടും കേരളത്തിന് വിജയം നേടാനായില്ല. തുടക്കം മുതൽ കേരളം ആക്രമണം അഴിച്ചുവിട്ടിരുന്നു. പഞ്ചാബ് കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധ ചെലുത്തിയത്. മികച്ച കളി പുറത്തെടുത്ത കേരളത്തിനായി അബ്ദുൾ റഹീമിന്റെ പാസിൽ നിന്നാണ് വിശാഖ് വലകുലുക്കിയത്. 27-ാം മിനിട്ടിൽല്‍ പഞ്ചാബിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പറും നായകനുമായ മിഥുൻ കേരളത്തിന്റെ രക്ഷകനായെങ്കിലും 34-ാം മിനിട്ടിലെ രോഹിത് ഷെയ്ഖിന്റെ ഗോൾ കളിയുടെ വിധിയെഴുതി. ഓഫ്‌സൈഡ് ട്രാപ്പിൽ നിന്ന് രക്ഷപ്പെട്ട കമൽദീപ് നൽകിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിക്കുകയായിരുന്നു. കേരളത്തിന്റെ പ്രതിരോധത്തിലെ പാളിച്ച തുറന്നുകാട്ടുന്നതായിരുന്നു ഈ ഗോൾ. തൊട്ടുപിന്നാലെ ഒന്നുരണ്ട് നീക്കങ്ങളുമായി പഞ്ചാബ് ആക്രമിച്ചെങ്കിലും കേരളം അതെല്ലാം വിഫലമാക്കി. രണ്ടാം പകുതിയിൽ കേരളം ആക്രമണത്തിന് മാത്രമാണ് പ്രാധാന്യം നല്‍കിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു. രണ്ടാം പകുതിയിൽ നിലവിലെ ജേതാക്കൾ പഞ്ചാബ് ഗോൾമുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചു. 87-ാം മിനിട്ടിൽ കേരളത്തിന്റെ ഗോളടിയന്ത്രം നിജോ ഗിൽബർട്ടിന് സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് ഗോളി തട്ടിയകറ്റി.അവസാനനിമിഷംവരെ പൊരുതി നോക്കിയാണ് കേരളം വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |