കൊച്ചി: മുംബയ് മിറ്റിയോർസിന്റെ സെമിമോഹം തല്ലിക്കെടുത്തി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്രൈം വോളി രണ്ടാം സീസൺ ജയത്തോടെ അവസാനിപ്പിച്ചു. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-2 നായിരുന്നു കൊച്ചിയുടെ വിജയം. ആദ്യമൂന്ന് സെറ്റ് കൈപ്പിടിയിലൊതുക്കിയ കൊച്ചിക്ക് നാലാം സെറ്റിൽ മാത്രമാണ് കാലിടറിയത്. സ്‌കോർ: 15-14, 15-11 15-12, 12-15, 10-15. മുംബയുടെ തോൽവി ബംഗളൂരു ടോർപ്പിഡോസിന് സെമിഫൈനലിലേക്കുള്ള വഴിതുറന്നു. സ്വന്തം തട്ടകത്തിൽ വിജയത്തുടർച്ച ലക്ഷ്യമിട്ടെത്തിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് തുടക്കം മുതൽ കസറി. ഇടിവെട്ട് സ്മാഷുകളുമായി ബ്ലോക്കർ ബി.എസ്. അഭിനവും അറ്റാക്കർ എറിൻ വർഗീസും കളംനിറഞ്ഞപ്പോൾ ആദ്യസെറ്റിൽ കൊച്ചി പിടിച്ചെടുത്തു. രണ്ടാം സെറ്റിൽ അമിത്തലൂടെ മുന്നേറിയെങ്കിലും മുംബയ്ക്ക് ഈ ആദിപത്യം നിലനിറുത്താനായില്ല. രോഹിത്തും ശുഭം ചൗധരിയും അഭിനവും കൊച്ചിക്ക് സെറ്റ് നേടിക്കൊടുത്തു. രണ്ട് സെറ്റ് നേടിയത്തിന്റെ അമിതാവേശം മൂന്നാം സെറ്റിന്റെ തുടത്തിൽ കൊച്ചിക്ക് ക്ഷീണമായി. സർവീസ് പാളിച്ച മുതലെടുത്തും അഭിനവിന്റെയടക്കം സ്മാഷുകളെ അനായാസം തടുത്തിട്ടതും മുംബയ് മുന്നേറി. മത്സരം ഒപ്പത്തിനൊപ്പം പിടിച്ച കൊച്ചി പിന്നീട് അനായാസം സെറ്റും പിടിച്ചെടുത്തു. നാലാം സെറ്റിന്റെ തുടക്കം മുതൽ മുംബയ് സ്മാഷ് വെടിക്കെട്ട് തീർത്തു. വെല്ലുവിളി ഉയർത്തിയ കൊച്ചിയുടെ മുന്നേറ്റം 12 പോയിന്റെലൊതുക്കി സെറ്റ് മുംബയ് തിരിച്ചുപിടിച്ചു. ആവേശം നിറഞ്ഞ അഞ്ചാം സെറ്റിൽ കൊച്ചി മിന്നി. ശുഭവും അഭിനവും ജോർജും കസറിയതോടെ മുംബയ്ക്ക് പിടിച്ചുനിൽക്കാനായില്ല. സെറ്റ് കൊച്ചി സ്വന്തമാക്കി. ഇന്ന് തുല്യശക്തികളുടെ പോരാട്ടം. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് രണ്ടാം സ്ഥാനക്കാരായ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ നേരിടും. വെള്ളി, ശനി ദിവസങ്ങളിലാണ് സെമിഫൈനലുകൾ. ഞായറാഴ്ച കിരീടപ്പോരാട്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |