ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചരിത്രത്തിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി രാജസ്ഥാൻ റോയൽസിന്റെ യുസ്‌വേന്ദ്ര ചഹൽ. കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിലാണ് ലെഗ് സ്പിന്നറുടെ റെക്കാഡ് നേട്ടം. മുംബയ്‌യുടെ മുഹമ്മദ് നബിയെ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയാണ് റെക്കാഡിനുടമയായത്. ഇതോടെ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിള്‍ ക്യാപ്പിനുടമയാവാനും യുസ്‌വേന്ദ്ര ചഹലിന് കഴിഞ്ഞു. 13 വീതം വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനുമൊപ്പം ആദ്യ സ്ഥാനം പങ്കിടുകയാണ് ചഹൽ.
രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റു നേടുന്ന മൂന്നാമത്തെ താരമാണ് ചഹൽ. 67 വിക്കറ്റുകളുമായി ഷേൻ വോണും 65 വിക്കറ്റുകളുമായി സിദ്ദാർഥ് ത്രിവേദിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
2022 സീസൺ മുതൽ രാജസ്ഥാനൊപ്പമുണ്ട് ചഹൽ. 2022ലെ ഫൈനലിൽ ഗുജറാത്ത് ടൈറ്റാൻസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് റണ്ണേഴ്‌സ് അപ്പായെങ്കിലും പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത് ചാഹലായിരുന്നു.
17 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളാണ് ആ സീസണിൽ സ്വന്തമാക്കിയിരുന്നത്.
2023ൽ വെസ്റ്റ് ഇൻഡീസ് ആൾ റൗണ്ടർ ഡ്വെയിൻ ബ്രാവോയെ മറികടന്നാണ് ചാഹല്‍ ഐ.പി.എലിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനായത്.
152 മത്സരങ്ങളിൽനിന്നാണ് ചാഹലിന്റെ 200 വിക്കറ്റ് നേട്ടമെങ്കിൽ 161 മത്സരങ്ങളിൽനിന്ന് 183 വിക്കറ്റുകളാണ് ചെന്നൈ താരമായിരുന്ന ഡ്വെയിൻ ബ്രാവോ നേടിയത്.
181 വിക്കറ്റുമായി പിയുഷ് ചൗളയും 174 വിക്കറ്റുമായി ഭുവനേശ്വർ കുമാറും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |