ആർച്ചറി ലോകകപ്പിൽ പുരുഷ റിക്കർവ് ഇനത്തിൽ സ്വർണം നേടി ഇന്ത്യ
ഇന്ത്യയുടെ സ്വർണനേട്ടം 14 വർഷത്തിന് ശേഷം
ഷാംഗ്‌ഹായ് : 14 വർഷത്തിന് ശേഷം ആർച്ചറി ലോകകപ്പിൽ പുരുഷ റിക്കർവ് ടീമിനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. ചൈനയിലെ ഷാംഗ്ഹായ്‌യിൽ നടക്കുന്ന ലോകകപ്പിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണകൊറിയയെ അട്ടിമറിച്ചാണ് തരുൺ ദീപ് റായ്, ധിരാജ് ബൊമ്മദേവര,പ്രവീൺ ജാദവ് എന്നിവരടങ്ങിയ ടീം സ്വർണം നേടിയത്. 2010 ലോകകപ്പിൽ ജപ്പാനെ തോൽപ്പിച്ചാണ് ഇതിന് മുമ്പ് ഇന്ത്യ റിക്കർവ് ടീമിനത്തിൽ സ്വർണം നേടിയിരുന്നത്. 40കാരനായ തരുൺദീപ് റായ് അന്നത്തെ ടീമിലുമുണ്ടായിരുന്നു. രാഹുൽ ബാനർജിക്കും ജയന്ത യാദവിനും ഒപ്പമായിരുന്നു തരുണിന്റെ അന്നത്തെ സ്വർണനേട്ടം.
ലോകകപ്പ് സ്വർണത്തോടെ ഇന്ത്യൻ ടീമിന്റെ പാരീസ് ഒളിമ്പിക് യോഗ്യതാ പ്രതീക്ഷകൾക്കും ശക്തിയേറിയിട്ടുണ്ട്.ഷാംഗ്ഹായ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇതോടെ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും അടക്ക എട്ടുമെഡലുകളായി. കോംപൗണ്ട് മിക്സഡ് ഇനത്തിൽ ജ്യോതി സുരേഖ- അഭിഷേക് വെർമ്മ, വനിതാ ടീം ഇനത്തിൽ പർണീത് കൗർ,അതിഥി ഗോപിചന്ദ്,ജ്യോതി സുരേഖ,പുരുഷടീം ഇനത്തിൽ പ്രഥമേഷ്,പ്രിയാംശ്,അഭിഷേക് വെർമ്മ,വനിതാ വ്യക്തിഗത ഇനത്തിൽ ജ്യോതി സുരേഖ എന്നിവരാണ് മറ്റ് സ്വർണങ്ങൾ നേടിയത്. വിവാഹത്തിനും പ്രസവത്തിനും ശേഷം തിരിച്ചെത്തിയ ദീപിക കുമാരി വനിതാ റിക്കർവ് വ്യക്തിഗത ഇനത്തിൽ വെള്ളി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |