33-ാം വയസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറാൻ സാധിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം ബംഗ്ളാദേശിനെതിരെ ട്വന്റി-20 മത്സരം കളിച്ച മലയാളി വനിതാ ക്രിക്കറ്റർ ആശ ശോഭന എന്ന ആശ എസ്.ജോയ്. കൗമാരകാലം മുതൽ ഇന്ത്യൻ കുപ്പായമണിയാൻ അതിയായ ആഗ്രഹമായിരുന്നു.എന്നാൽ പ്രായം കടന്നുപോയപ്പോൾ ആ മോഹം പതിയെ പൊലിയാൻ തുടങ്ങി. പക്ഷേ ബി.സി.സി.ഐ വനിതാ പ്രിമിയർ ലീഗ് തുടങ്ങിയതാണ് തന്നെപ്പോലുള്ളവരിൽ വീണ്ടും പ്രതീക്ഷയുടെ തിരിനാളം തെളിച്ചതെന്നും ആദ്യ അന്താരാഷ്ട‌്ര മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങിയ ശേഷം ആശ പറഞ്ഞു.
ബംഗ്ളാദേശിനെതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇരട്ടി സന്തോഷമായിരുന്നു. രണ്ട് മലയാളി താരങ്ങളാണ് ടീമിലെത്തിയത്. മുംബയ് ഇന്ത്യൻസിന് വേണ്ടി വനിതാ ഐ.പി.എല്ലിൽ കളിച്ച വയനാട്ടുകാരി സജന സജീവനും റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് വേണ്ടി കളിച്ച ആശ എസ്.ജോയ്‌യും. ആദ്യ മൂന്ന് മത്സരങ്ങളിലും പ്ളേയിംഗ് ഇലവനിലുണ്ടായിരുന്നെങ്കിലും സജനയ്ക്ക് ബാറ്റിംഗിന് അവസരം ലഭിച്ചതേയില്ല. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ നാലാം മത്സരത്തിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി.അങ്ങനെ സജനയ്ക്കൊപ്പം ആശ അരങ്ങേറ്റത്തിനിറങ്ങി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിൽ 2023വരെ കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചുവളർന്ന ഒരു മലയാളി താരം പോലും 2023 വരെ കളിച്ചിരുന്നില്ല. ആ സ്ഥാനത്താണ് ഒരേ സമയം രണ്ട് മലയാളിപ്പെൺകുട്ടികൾ ഇന്ത്യൻ കുപ്പായമണിഞ്ഞത്.
മഴമൂലം 14 ഓവറായി വെട്ടിച്ചുരുക്കിയ നാലാം മത്സരത്തിൽ ഇന്ത്യൻ കുപ്പായത്തിൽ ആദ്യമായി ബാറ്റുമായി ഇറങ്ങാൻ അവസരം ലഭിച്ച സജന 13-ാം ഓവറിൽ ക്രീസിലെത്തി അഞ്ചു പന്തുകൾ നേരിട്ട് ഒരു ബൗണ്ടറിയടക്കം എട്ടുറൺസുമായി പുറത്താകാതെനിന്നു. ഇന്ത്യൻ ടീം 14 ഓവറിൽ 122/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 125 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ളാദേശിനെ 68/7ൽ ഒതുക്കിയതിന് പിന്നിൽ ആശയുടെ മികച്ച ലെഗ് സ്പിൻ ബൗളിംഗിനും പങ്കുണ്ടായിരുന്നു.മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആശ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ബംഗ്ളാദേശ് ക്യാപ്ടൻ നിഗർ സുൽത്താനയെ എൽ.ബിയിൽ കുരുക്കിയ ആശ 11-ാം ഓവറിന്റെ ആദ്യപന്തിൽ ഷോണ അക്തറിനെ കീപ്പർ റിച്ച ഘോഷിന്റെ കയ്യിലെത്തിച്ചു. ഇതോടെ ബംഗ്ളാദേശ് ചേസിംഗിന്റെ മുനയൊടിഞ്ഞു. നാളെ അഞ്ചാം മത്സരത്തിലും ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആശയും സജനയും.
ഈ പ്രായത്തിൽ ഇന്ത്യൻ ടീമിലെത്താനാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. എന്റെ സ്വപ്നം സഫലമാക്കുന്നതിന് നൽകിയ പിന്തുണയ്ക്ക് ബി.സി.സി.ഐയ്ക്കും ക്യാപ്ടൻ ഹർമൻ പ്രീതിനും വൈസ് ക്യാപ്ടൻ സ്മൃതി മാൻഥനയ്ക്കും സഹതാരങ്ങൾക്കും നന്ദി.
- ആശ.എസ്.ജോയ്
3 പെണ്ണുങ്ങൾ
കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ഒരു താരം പോലുമില്ലാതെ പതിറ്റാണ്ടുകൾ പിന്നിട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ മൂന്ന് മലയാളി താരങ്ങളുണ്ട്. 2023ൽ അരങ്ങേറ്റം കുറിച്ച വയനാട്ടുകാരി മിന്നുമണിയാണ് ആദ്യ താരം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മിന്നുമണി ബംഗ്ളാദേശ് പര്യടനത്തിനുള്ള ടീമിൽ ഇല്ല. മിന്നുമണിക്ക് പിന്നാലെയാണ് സജനയും ആശയുമെത്തിയത്. മൂന്ന് മലയാളി മങ്കമാർ ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |