ആവേശം അവസാനം വരെ നീണ്ട ഫൈനൽ പോരാട്ടത്തിൽ വിറച്ചെങ്കിലും ഇന്ത്യ വീണില്ല. ഡെത്ത് ഓവറിൽ ബുംറയുടെ നേതൃത്വത്തിൽ നടത്തിയ ഗംഭീര ബൗളിംഗിന്റെ പിൻബലത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ കൈയിലിരുന്ന കളി പിടിച്ചെടുത്തു. 7 റൺസിനാണ് ജയം.സ്കോർ: ഇന്ത്യ 176/6, ദക്ഷിണാഫ്രിക്ക 169/8. ഇന്ത്യയുടെ രണ്ടാം ട്വന്റി-20 ലോകകപ്പ് കിരീടമാണിത്.
മാറ്റമില്ല,
നോ സഞ്ജു
ഇന്ത്യ സൂപ്പർ എട്ടിലും സെമിയിലും കളിച്ച അതേ ടീമിനെ തന്നെയാണ് ഫൈനലിലും ഇറക്കിയത്. വിന്നിംഗ് കോമ്പിനേഷനിൽ മാറ്റംവരുത്തേണ്ടെന്ന തീരുമാനം മലയാളി താരം സഞ്ജു സാംസണെ ഫൈനലിലും പുറത്തിരുത്തി. ദക്ഷിണാഫ്രിക്കയും സെമിയിൽ കളിച്ച അതേ ടീമിനെ നിലനിറുത്തി.
ടോസ് ഇന്ത്യയ്ക്ക്
ഫൈനലിൽടോസ് ഇന്ത്യയ്ക്കായിരുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ലോകകപ്പിൽ ഇന്ത്യ കളിച്ച 7 മത്സരങ്ങളിൽ സെമി ഫൈനലിൽ ഉൾപ്പെടെ 5 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത് ജയിക്കാനായതു കൊണ്ടും ഇതിന് മുമ്പുള്ള 8 ലോകകപ്പുകളിൽ 7ലും ടോസ് കിട്ടിയ ടീമാണ് ജയിച്ചിട്ടുള്ളെന്നതും പരിഗണനയിൽ വന്നു.
ആദ്യ ഓവറിൽ 15
മാർക്കോ ജാൻസൺ എറിഞ്ഞ ആദ്യ ഓവറിൽ 15 റൺസാണ് ഇന്ത്യ നേടിയത്. വിരാട് കൊഹ്ലി 3 ഫോറാണ് അടിച്ചത്.
മഹാരാജ് തിരിച്ചു
അടുത്ത ഓവർ എറിയാനെത്തിയ മഹാരാജിന്റെ ആദ്യ രണ്ട് പന്തുകളും ഫോറടിച്ചാണ് രോഹിത് തുടങ്ങിയത്. എന്നാൽ നാലാം പന്തിൽ സ്വീപിന് ശ്രമിച്ച രോഹിതിനെ സ്ക്വയർ ലെഗ്ഗിൽ ഹെൻറിച്ച് ക്ലാസ്സന്റെ കൈയിൽ എത്തിച്ച് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പകരമെത്തിയ റിഷഭ് പന്തിനെ (0) അവസാന പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൈയിൽ ഒതുക്കി മഹാരാജ് ഇരട്ടവെടിപൊട്ടിച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അഞ്ചാം ഓവറിൽ ട്വന്റി-20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിനെ (3) റബാഡയും തിരിച്ചയച്ചതോടെ 34/3 എന്ന നിലയിലായി ഇന്ത്യ.
തിരിച്ചുപിടിച്ച്
അക്ഷർ-കൊഹ ്ലി
മൂന്ന് വിക്കറ്റ് പെട്ടെന്ന് പോയപ്പോൾ ദുബെയ്ക്ക് മുന്നേ സ്ഥാനക്കയറ്റം കിട്ടിയെത്തിയ അക്ഷർ പട്ടേൽ (31 പന്തിൽ 47) കൊഹ്ലിക്കൊപ്പം (59 പന്തിൽ 76) ഉറച്ചു നിന്നതോടെ ഇന്ത്യ പ്രതിസന്ധിയിൽ നിന്ന് കരകയറി. മികച്ച സട്രോക്കുകളുമായി അക്ഷർ സ്കോർ ഉയർത്തിയപ്പോൾ കൊഹ്ലി ആങ്കർ റോളിലേക്ക് മാറി മികച്ച പിന്തുണ നൽകി. പത്ത് ഓവർ അവസാനിക്കുമ്പോൾ 75/3 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇരുവരും ഇന്ത്യൻ സ്കോർ 100 കടത്തി.
എന്നാൽ അധികം വൈകാതെ ഇല്ലാത്ത റണ്ണിനോടിയ അക്ഷറിനെ റണ്ണൗട്ടാക്കി വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് കൂട്ടുകെട്ട് പൊളിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 54 പന്തിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 1 ഫോറും 4സിക്സുമാണ് അക്ഷറിന്റെ ബാറ്റിൽ നിന്ന് പറന്നത്.
തുടർന്നെത്തിയ ദുബെ കൊഹ്ലിക്കൊപ്പം ഉറച്ചു നിന്നതോടെ ഇന്ത്യൻ സ്കോർ വീണ്ടും മുന്നോട്ടുപോയി. ഇതിനിടെ കൊഹ്ലി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഫിഫ്റ്റി തികച്ചതോടെ ഗിയർ മാറ്റിയ കൊഹ്ലി സ്കോറിംഗ് വേഗം കൂട്ടി.
സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ കൊഹ്ലിയെ ജാൻസൺന്റെ പന്തിൽ റബാഡ പിടിച്ച് പുറത്താക്കി. അവസാന ഓവറിൽ വമ്പനടിക്ക് ശ്രമിച്ച ദുബെയേയും രവീന്ദ്ര ജഡേജയേയും (2) നോർക്യ പുറത്താക്കി. ഹാർക് പാണ്ഡ്യ(5) പുറത്താകാതെ നിന്നു.
തുടക്കം പാളി, പിന്നെ പിടിച്ചു, അവസാനം ഇന്ത്യ
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മികച്ചതായിരുന്നില്ല.രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റീസ ഹെൻട്രിക്കസിനെ (4) ബുംറ ക്ലീൻബൗൾഡാക്കി. അടുത്ത ഓവറിൽ ക്യാപ്ടൻ എയ്ഡൻ മർക്രമിനെ (4) അർഷ്ദീപ് പുറത്താക്കി. പന്താണ് ക്യാച്ചെടുത്തത്.ഹെൻറിച്ച് ക്ലാസ്സനും (27 പന്തിൽ 52), ക്വിന്റൺ ഡി കോക്കും (39), ടിസ്റ്റൻ സ്റ്റബ്സും (21 പന്തിൽ 31) ഇന്ത്യയുടെ കൈയിൽ നിന്ന് കളി തട്ടിയെടുത്തെന്ന് കരുതിയെങ്കിലും ഡെത്ത് ഓവറിൽ ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ വിജതീരത്തെത്തി. സ്പിന്നർമാർ നിറം മങ്ങിയ മത്സരത്തിൽ ഹാർദിക് മൂന്നും ബുംറ, അർഷ്ദീപ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
സൂര്യയുടെ സൂപ്പർ ക്യാച്ച്
ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 16 റൺസ് വേണമായിരുന്നു. എന്നാൽ ആ ഓവറിലെ ആദ്യ പന്തിൽഡേവിഡ് മില്ലറെ പുറത്താക്കാൻബൗണ്ടറി ലൈനിൽ സൂര്യകുമാർ എടുത്ത അത്യൂജ്ജല ക്യാച്ച് ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |