ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ടോട്ടൻ ഹാം ഹോട്ട്സ്പറിന്റെ പരിശീലകസ്ഥാനത്ത് നിന്ന് സൂപ്പർ മാനേജർ ഹോസെ മൗറീഞ്ഞോയെ പുറത്താക്കി. സീസണിൽ ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് മൗറീഞ്ഞോയ്ക്ക് പടിയിറങ്ങേണ്ടി വന്നത്. അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ അംഗങ്ങളായ ജാവോ സാക്രമെന്റോ, ന്യൂനോ സാന്റോസ്, കാർലോസ് ലാലിൻ, ജിയോവാനി സെറ എന്നിവരുടയും സേവനം ക്ലബ് അവസാനിപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഇ.എഫ്.എൽ കപ്പ് ഫൈനലിന് അഞ്ച് ദിവസം മുൻപാണ് മൗറീഞ്ഞോയ്ക്ക് സ്ഥാനം നഷ്ടമായത്. റയാൻ മേസണെ താത്കാലിക കോച്ചായി ക്ലബ് നിയമിച്ചിട്ടുണ്ട്.
2019 നവംബറിൽ മൗറീഷ്യോ പൊച്ചെറ്റീനോയ്ക്ക് പകരക്കാരാനായി ടോട്ടനത്തതിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത മൗറീഞ്ഞോയ്ക്ക് പക്ഷേ ക്ലബിന് ശ്രദ്ധേയമായ ഒരു നേട്ടവും നേടിക്കൊടുക്കാനായില്ല. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്ന ടോട്ടനം ഈ സീസണിൽ നിലവിൽ ഏഴാം സ്ഥാനത്താണിപ്പോൾ.
ഈ സീസണിൽ യൂറോപ്പ ലീഗിൽ നിന്ന് പുറത്തായ ടോട്ടനത്തിന് കഴിഞ്ഞ മൂന്ന് പ്രിമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നേടാനായത് രണ്ട് പോയിന്റ് മാത്രമാണ്. കഴിഞ്ഞ ദിവസം എവർട്ടണിനെതിരെ 2-2ന് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് ടോട്ടനം മൗറിഞ്ഞോയുമായുള്ള കരാർ അവസാനിപ്പിച്ചത്. ഒരൊറ്റ സീസണിൽ ആദ്യമായാണ് മൗറീഞ്ഞോ പരിശീലിപ്പപിക്കുന്ന ടീം പത്ത് മത്സരങ്ങളിൽ തോൽക്കുന്നത്.
2018 ഡിസംബറിൽ ക്ലബിന്റെ മോശം പ്രകടനത്തിന്റെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മൗറീഞ്ഞോയെ പുറത്താക്കിയിരുന്നു. പോർട്ടോ, ചെൽസി,ഇന്റർ മിലാൻ, റയൽ മാഡ്രിഡ് തുടങ്ങിയ പ്രമുഖ ടീമുകളേയും മൗറീഞ്ഞോ പരിശീലിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |