ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 6 വിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് നിശ്ചിത ഇരുപതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 137 റൺസ് മാത്രം. മറുപടിക്കിറങ്ങിയ ഡൽഹി അവസാന ഓവറിലെ ആദ്യ പന്തിൽ വിജയലക്ഷ്യത്തിലെത്തി (138/4). ടോസ് നേടിയ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാൽ 4 ഓവറിൽ 24 റൺസ് നൽകി നാല് വിക്കറ്റ് സ്വന്തമാക്കിയ ഡൽഹിയുടെ വെറ്റ്റൻ സ്പിന്നർ അമിത് മിശ്രയുടെ മാസ്മര സ്പിൻ രോഹിതിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു. രോഹിത്,ക്രുനാൽ (1), പൊള്ളാഡ് (2), ഹാർദ്ദിക് (0) എന്നീ വമ്പനടികാരെയാണ് അമിത് മിശ്ര കൂടാരം കയറ്റിയത്.
30 പന്തിൽ 3 വീതം സിക്സും ഫോറും അടിച്ച് 44 റൺസ് നേടിയ നായകൻ രോഹിത് ശർമ്മയാണ് മുംബയുടെ ടോപ് സ്കോറർ.സൂര്യ കുമാർ യാദവ് (15 പന്തിൽ 24), ഇഷാൻ കിഷൻ (26), ജയന്ത് യാദവ് (22) എന്നിവരും അല്പ നേരം പിടിച്ചു നിന്നു. ആവേശ് ഖാൻ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. സ്റ്റോയിനിസ്,റബാഡ,ലളിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുംബയ് ഉയർത്തിയ താരതമ്യേന ദുർബലമായ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് പ്രിഥ്വിഷായുടെ (7)വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ജയന്ത് യാദവാണ് സ്വന്തം ബൗളിംഗിൽ പ്രിഥ്വിയെ പിടികൂടിയത്. എന്നാൽ പിന്നീട് ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ശിഖർ ധവാനും (42 പന്തിൽ 45), സ്റ്റീവൻ സ്മിത്തും (29 പന്തിൽ 33), ലളിത് യാദവും (പുറത്താകാതെ 22), ഹെറ്റ്മേയറും (14) ഡൽഹിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ഇന്ന് രണ്ട്
മത്സരങ്ങൾ
പഞ്ചാബ്-ഹൈദരാബാദ്
(വൈകിട്ട് 3.30മുതൽ)
കൊൽക്കത്ത - ചെന്നൈ
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |