മിലാൻ : ഒരു പതിറ്റാണ്ടിന് ശേഷം ഇറ്റാലിയൻ സെരി എ കിരീടത്തിൽ ഉമ്മ വയ്ക്കാൻ ചുവടുറപ്പിച്ച് ഇന്റർ മിലാൻ.കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ക്രോട്ടോണിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി സീസണിൽ നാലു മത്സരങ്ങൾ കൂടി ശേഷിക്കേ 13 പോയിന്റ് ലീഡിലെത്തി.
ക്രോട്ടോണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യൻ എറിക്സണും അഷ്റഫ് ഹക്കീമിയുമാണ് ഇന്ററിന് വേണ്ടി ഗോളുകൾ നേടിയത്.69-ാം മിനിട്ടിൽ റൊമേലു ലുക്കാക്കുവിന്റെ പാസിൽനിന്നാണ് എറിക്സൺ സ്കോർ ചെയ്തത്. ഇൻജുറി ടൈമിൽ നിക്കോളാസ് ബറേല്ലയുടെ ക്രോസാണ് ഹക്കീമി വലയിലെത്തിച്ചത്.
സീസണിലെ 25-ാം വിജയത്തോടെ ഇന്ററിന് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള എ.സി മിലാന് 69 പോയിന്റാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് 33 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി അഞ്ചാമതേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
2009/10
സീസണിലാണ് ഇന്റർ മിലാൻ അവസാനമായി സെരി എ കിരീടം നേടിയത്. അടുത്ത സീസണിൽ എ.സി മിലാൻ ജേതാക്കളായി. പിന്നീട് ഇതുവരെ ജേതാക്കളായത് യുവന്റസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |