മുംബയ് : രാജ്യത്തെ കൊവിഡിന്റെ രണ്ടാം വരവ് ക്രിക്കറ്റിനും ലോക്കിട്ടിരിക്കുന്നു. കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിനെ കടൽ കടത്തിയ കൊവിഡിനെ ഭയക്കാതെ ഇത്തവണ ഇവിടെത്തന്നെ ടൂർണമെന്റ് നടത്താൻ തീരുമാനിച്ച ബി.സി.സി.ഐയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ടൂർണമെന്റിന് മുന്നേ ഒന്നുരണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ബയോ സെക്യുവർ ബബിളിനുള്ളിൽ കളിക്കാർ സുരക്ഷിതരായിരിക്കുമെന്ന കണക്കുകൂട്ടലാണ് ഇപ്പോൾ പാളിയിരിക്കുന്നത്. മുംബയ്‌യിലും ചെന്നൈയിലുമായി നടന്ന ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ന്യൂഡൽഹി,അഹമ്മദാബാദ് എന്നീ മത്സരവേദികളിലേക്കുളള യാത്രയാണ് ബബിളിനുള്ളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് വഴിയൊരുക്കിയത് എന്ന ആക്ഷേപം ശക്തമാണ്.
ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവർ മറ്റ് ടീമുകളുമായി കളിക്കുന്നതിന് മുന്നേ രോഗബാധിതരാണോ എന്നറിയാത്തിനാൽ എല്ലാ ടീമുകളിലെയും താരങ്ങൾ ഭയചകിതരാണ്.
കൊൽക്കത്ത താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള മത്സരം മാറ്റി വച്ചിരുന്നു.
ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബയ്‌യിലേക്കു മാറ്റുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് രണ്ടു ടീമുകളിൽക്കൂടി കേസുകൾ റിപ്പോർട്ട് ചെയ്തത്.
വാശിപിടിച്ചത് ബി.സി.സി.ഐ
ഐ.പി.എൽ ഗവേണിംഗ് കൗൺസിലും ചില ഫ്രാഞ്ചൈസികളും ഇത്തവണകൂടി ടൂർണമെന്റ് യു.എ.ഇയിൽ നടത്തണമെന്ന ആവശ്യക്കാരായിരുന്നു. എന്നാൽ ഇന്ത്യയിൽത്തന്നെ മതിയെന്ന നിർബന്ധമായിരുന്നു ബി.സി.സി.ഐയുടേത്.കാണികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞാലുണ്ടാകുന്ന വരുമാനവും ഈ വർഷം ലോകകപ്പ് നടത്തുന്നതിന് മുന്നോടിയായി ടൂർണമെന്റ് നടത്തി നേടാവുന്ന ആത്മവിശ്വാസവുമാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്.
ഐ.പി.എൽ നിറുത്തിയതോടെ വിദേശ താരങ്ങളാണ് വലഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള മിക്ക വിദേശ വിമാന സർവീസുകളും വിലക്കിയിരിക്കുകയാണ്.എന്നാൽ ചാർട്ടേഡ് വിമാനങ്ങളിൽ കളിക്കാരെ നാട്ടിലെത്തിക്കുമെന്ന് ബി.സി.സി.ഐ ഉറപ്പുനൽകിയിട്ടുണ്ട്. നേരത്തേ ആസ്ട്രേലിയൻ താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്‌ൻ റിച്ചാർഡ്സൺ എന്നിവരും ഇന്ത്യൻ താരം ആർ.അശ്വിനും അമ്പയമാരായ നിഥിൻ മേനോനും മാച്ച് റഫറി മനു നയ്യാറും കോവിഡ് സാഹചര്യം മൂലം ലീഗിൽനിന്നു പിൻമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |