റയൽ മാഡ്രിഡും ചെൽസിയും തമ്മിലുള്ള രണ്ടാംപാദ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഇന്ന്
ലണ്ടൻ :യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിഫൈനലിൽ ഇന്ന് മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും ചെൽസിയും ഏറ്റുമുട്ടുന്നു. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് ഇന്നത്തെ മത്സരം. റയലിന്റെ ഹോംഗ്രൗണ്ടിൽ നടന്ന ആദ്യപാദ സെമിയിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നതിനാൽ എവേഗോളിന്റെ ആനുകൂല്യം ചെൽസിക്കുണ്ട്.
പരിക്കേറ്റിരുന്ന നായകൻ സെർജിയോ റാമോസിനെക്കൂടാതെയാണ് റയൽ ആദ്യ പാദത്തിന് ഇറങ്ങിയിത്.രണ്ടാം പാദത്തിൽ റാമോസ് കളിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ടീമിനൊപ്പം റാമോസ് ഫുൾപ്രാക്ടീസിന് ഇറങ്ങിയിരുന്നു. അതേസമയം പ്രതിരോധനിരയിൽ റാമോസിന്റെ പങ്കാളിയായ റാഫേൽ വരാനെയ്ക്ക് പരിക്കേറ്റത് റാമോസിന് തിരിച്ചടിയാണ്. എദർ മിലിറ്റാവോയാകും വരാനെയ്ക്ക് പകരം കളിക്കുക. മാഴ്സെലോ,മെൻഡി എന്നിവരും റയൽ നിരയിലുണ്ടാകും.
കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ ഒസാസുനയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് റയൽ കളത്തിലിറങ്ങുന്നത്. ലാ ലിഗയിലെ നിലവിലെ ചാമ്പ്യന്മാരായ റയൽ ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മികച്ച ഫോമിൽ തുടരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് റയലിന്റെ തുറുപ്പുചീട്ട്. ഏദൻ ഹസാഡും വിനീഷ്യസ് ജൂനിയറും മുന്നേറ്റത്തിൽ സഹായിക്കാനുണ്ടാകും.
സ്വന്തം ഗ്രൗണ്ടിൽ റയലിനെ തളയ്ക്കാനുള്ള മനസൊരുക്കവുമായാണ് ചെൽസി ഇറങ്ങുക.കഴിഞ്ഞ ദിവസം നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ ഫുൾഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ചെൽസി തോൽപ്പിച്ചിരുന്നു. മികച്ച ഫോമിലുള്ള ടിമോ വെർണർ, കായ് ഹാവെർട്ട്സ്,ഹക്കിം സിയേഷ്,മേസൺ മൗണ്ട്,തിയാഗോ സിൽവ തുടങ്ങിയവരിലാണ് ചെൽസിയുടെ പ്രതീക്ഷ.
4
മത്സരങ്ങളിലാണ് യൂറോപ്യൻ തലത്തിൽ റയലും ചെൽസിയും ഇതുവരെ ഏറ്റുമുട്ടിയിരിക്കുന്നത്. ഇതിൽ രണ്ട് തവണ ചെൽസി ജയിച്ചു. രണ്ടെണ്ണം സമനിലയിലായി. യൂറോപ്യൻ പോരാട്ടത്തിൽ ചെൽസിയെ തോൽപ്പിക്കാൻ റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2013ലെയും2016ലെയും ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പുകളിൽ റയൽ ചെൽസിയെ തോൽപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |