കൊവിഡിന്റെ രണ്ടാം വരവ് ഐ.പി.എൽ 14-ാം സീസണിന് താത്കാലികമായെങ്കിലും കർട്ടൻ ഇട്ടുകഴിഞ്ഞു. മഹാമാരിക്കിടയിലും ഇന്ത്യയിൽ ബയോ സെക്യുവർ ബബിൾ ഒരുക്കി ടൂർണമെന്റ് നടത്താൻ ഒരുങ്ങിയ ബി.സി.സി.ഐയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ നിറുത്തിവയ്ക്കൽ.60 മത്സരങ്ങളുള്ള ലീഗിൽ 29 മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ശേഷിക്കുന്ന 31 മത്സരങ്ങൾ ഇനി എന്ന് നടത്താനാകും എന്നതിൽ ബി.സി.സി.ഐയ്ക്ക് പോലും ഉറപ്പില്ലാത്ത സ്ഥിതിയാണ്.
ഇതുവരെ നടന്ന മത്സരങ്ങളുടെ കൗതുകക്കണക്കുകളിലേക്ക് ഒരു എത്തിനോട്ടം
380
ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഡൽഹി ഓപ്പണർ ശിഖർ ധവാനാണ്. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികൾ അടക്കമാണ് ധവാൻ 380 റൺസ് നേടിയത്. ഉയർന്ന സ്കോർ 92
3
സെഞ്ച്വറികളാണ് ഈ സീസണിൽ ആകെ പിറന്നത്.അതിൽ രണ്ടെണ്ണം മലയാളി താരങ്ങളുടേതായിരുന്നു- സഞ്ജു സാംസണിന്റേയും ദേവ്ദത്ത് പടിക്കലിന്റേയും.ഒന്ന് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ളീഷ് താരം ജോസ് ബട്ട്‌ലറിന്റെ വകയായിരുന്നു.
124
ജോസ് ബട്ട്‌ലറിന്റെ പേരിലാണ് സീസണിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
17
സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് ബാംഗ്ളൂരിന്റെ ഹർഷൽ പട്ടേലാണ്.
62
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് ചെന്നൈയുടെ ലുൻഗി എൻഗിഡി
37
ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് ബാംഗ്ളൂരിന്റെ ഹർഷൽ പട്ടേൽ. ചെന്നൈയുടെ രവീന്ദ്ര ജഡേജയായിരുന്നു ബാറ്റ്സ്മാൻ. ഒരു നോബാളും പട്ടേൽ എറിഞ്ഞു.
6x4
ഒരോവറിലെ ആറുപന്തും ഫോറടിച്ചത് പൃഥ്വി ഷാ.വഴങ്ങിയത് ശിവം മാവി.
16
സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയത് പഞ്ചാബ് കിംഗ്സിന്റെ കെ.എൽ രാഹുൽ.കൂടുതൽ ഫോറുകൾ നേടിയത് ശിഖർ ധവാൻ(43).
10
രാജസ്ഥാൻ റോയൽസിനെതിരെ 10 വിക്കറ്റ് ജയം നേടിയതോടെ ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ പത്തു വിക്കറ്റ് ജയങ്ങൾ നാലായി. മറ്റൊരു ടീമും രണ്ടിൽ കൂടുതൽ തവണ പത്തുവിക്കറ്റ് വിജയം നേടിയിട്ടില്ല.
4
രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറും മുൻപ് ഐപിഎലിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാണ് ദേവ്ദത്ത് പടിക്കൽ. ഷോൺ മാർഷ് (2008), മനീഷ് പാണ്ഡെ (2009), പോൾ വാൽത്താറ്റി (2011) എന്നിവരാണ് മറ്റുള്ളവർ.
202
ഐപിഎല്ലിൽ ആൾഔട്ടായ ഒരു ടീമിന്റെ ഉയർന്ന സ്കോറാണ് ചെന്നൈയ്ക്കെതിരെ കൊൽക്കത്ത നേടിയ 202 റൺസ്. മുംബയ് പഞ്ചാബിനെതിരെ 2008ൽ നേടിയ 188 റൺസാണ് പഴങ്കഥയായത്.
66
എട്ടാം നമ്പർ പൊസിഷനിലിറങ്ങി ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടം സ്വന്തമാക്കി കൊൽക്കത്ത താരം പാറ്റ് കമ്മിൻസിന് (66*). ചെന്നൈയ്ക്കെതിരെയായിരുന്നു കമ്മിൻസിന്റെ വെടിക്കെട്ട്. 2015ൽ മുംബയ്യ്ക്കു വേണ്ടി പഞ്ചാബിനെതിരെ ഹർഭജൻ സിംഗ് നേടിയ 64 റൺസാണ് തകർത്തത്.
224
ഐപിഎല്ലിൽ കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ താരമായി രോഹിത് ശർമ . ധോണിയെയാണ് (217) പിന്നിലാക്കിയത്. വിദേശതാരങ്ങളിൽ ക്രിസ് ഗെയ്‌ലാണ് (357) ഒന്നാമൻ . രണ്ടാമതുള്ള എ.ബി ഡിവില്ലിയേഴ്സിനെക്കാൾ (245) ബഹുദൂരം മുന്നിൽ.
14
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയത് ബാംഗ്ലൂർ താരങ്ങളാണ്-14. പഞ്ചാബ്-13, ഡൽഹി-10 എന്നീ ടീമുകളാണു പിന്നിൽ.
6076
ഐപിഎലിൽ 6000 റൺസ് പിന്നിടുന്ന ആദ്യ താരമായി വിരാട് കൊഹ്‌ലി. ശിഖർ ധവാൻ (5577) , സുരേഷ് റെയ്ന (5491) എന്നിവരാണ് പിന്നിലുള്ളത്.
634
ഐപിഎലിൽ 600 ഫോറുകൾ നേടുന്ന ആദ്യ താരമായി ശിഖർ ധവാൻ. ഡേവിഡ് വാർണറാണ് (525) രണ്ടാമത്.
100
വിരാട് കൊഹ്‌ലി കഴിഞ്ഞാൽ ഐപിഎല്ലിൽ കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ. കൊഹ്‌ലിക്ക് അഞ്ച്. സഞ്ജുവിന് മൂന്ന്. ക്രിസ് ഗെയ്‌ലാണ് (6) വിദേശതാരങ്ങളെ കൂടി കണക്കിലെടുത്താൽ ഒന്നാമൻ.
മറക്കാതിരിക്കാം
1. രാജസ്ഥാൻ റോയൽസിന്റെ നായകനായി ആദ്യ മത്സരത്തിനിറങ്ങി സഞ്ജു സാംസൺ സെഞ്ച്വറി നേടിയത്. എന്നാൽ പഞ്ചാബ് കിംഗ്സിനെതിരെ ജയം നേടിക്കൊടുക്കാൻ സഞ്ജുവിന്റെ സെഞ്ച്വറിക്കും കഴിയാതെ വന്നത്.
2.ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഡേവിഡ് വാർണറെ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്ടൻ സ്ഥാനത്തുനിന്ന് മാറ്റിയത്. ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡിയോടുള്ള അഭിപ്രായ ഭിന്നതയാണ് സ്ഥാനനഷ്‌ടത്തിന് കാരണമായത്.
3.ബാംഗ്ളൂരിനെതിരായ പോരാട്ടത്തിൽ 28 പന്തുകളിൽ 62 റൺസും മൂന്ന് വിക്കറ്റുകളും ഒരു റൺഔട്ടും സാദ്ധ്യമാക്കിയ രവീന്ദ്ര ജഡേജയുടെ അവിസ്മരണീയ പ്രകടനം.
4. തന്നെ ഒരോവറിലെ ആറുപന്തുകളിലും ബൗണ്ടറിയടിച്ച പൃഥ്വി ഷായെ മത്സരശേഷം സൗഹൃദം ചാലിച്ച് തല്ലുന്ന ശിവം മാവിയുടെ കുസൃതിക്കാഴ്ച.
5. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിൽ 34പന്തുകളിൽ 87 റൺസ് നേടി കെയ്റോൺ പൊളളാഡ് അവസാന ബാളിൽ വിജയമൊരുക്കിയ കാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |