ജഡേജയും ഷമിയും വിഹാരിയും തിരിച്ചെത്തി
പാണ്ഡ്യ, കുൽദീപ്, സെയ്നി പുറത്ത്
മുംബയ്:ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിൽ പരിക്കിൽ നിന്ന് മോചിതരായ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവർ തിരിച്ചെത്തി. അതേസമയം ഹാർദിക് പാണ്ഡ്യ മോശം ഫോമിലുള്ള കുൽദീപ് യാദവ്, നവദീപ് സെയ്നി എന്നിവരെ ഒഴിവാക്കി. ബോൾ ചെയ്യാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് ഹാർദിക്കിനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ബി.സി.സി.ഐയിലെ ഒരു ഉന്നതൻ വ്യക്തമാക്കി.
ഐ.പി.എല്ലിനിടെ അപ്പന്റിസൈറ്റിസ് ഓപ്പറേഷന് വിധേയനായ കെ.എൽ രാഹുൽ കൊവിഡ് ബാധിതനായ വൃദ്ധിമാൻ സാഹ എന്നിവർ ഫിറ്റ്നസ് വീണ്ടെടുക്കുന്നതനുസരിച്ച് ടീമിന്റെ ഭാഗമാകും.
ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണാണ് മത്സര വേദി. തുടർന്ന് ആഗസ്റ്റ് 4മുതൽ സെപ്തംബർ 14 വരെ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും.
ഇന്ത്യൻ ടീം : വിരാട് കൊഹ്ലി (നായകൻ), അജിങ്ക്യ രഹാനെ (ഉപനായകൻ), രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ,ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദ്ദുൾ താക്കൂർ, ഉമേഷ് യാദവ്, കെ.എൽ. രാഹുൽ, വൃദ്ധിമാൻ സാഹ.
സ്റ്റാൻഡ് ബൈ: അഭിമന്യു ഈശ്വർ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, അർസാൻ നഗ്വാസല്ല.
ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന ഏക പാർസി താരമാണ് ഗുജറാത്തിന്റെ ഇടംകൈയൻ പേസറായ അർസാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |