മുംബയ്: വെടിക്കട്ട് ബാറ്റിംഗുമായി തകർപ്പൻ ഫോമിലുള്ള യുവ ഓപ്പണർ പ്രിഥ്വിഷായ്ക്ക് പക്ഷേ ഇന്ത്യൻ ടീമിൽ തിരികെയെത്തണമെങ്കിൽ തടികുറച്ചേ മതിയാകൂവെന്ന് റിപ്പോർട്ട്. വിജയ് ഹസാരെയിലും ഐ.പി.എല്ലിലും മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും പ്രിഥ്വിയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഉൾപ്പെടുത്താതിരുന്നത് ശരീര ഭാരം കൂടിയതുകൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ.
സെലക്ഷൻ ലഭിക്കണമെങ്കിൽ പ്രിഥ്വി ഭാരം കുറയ്ക്കണമെന്നാണ് സെലക്ടർമാർ പറയുന്നതെന്നാണ് ബി.സി.സി.ഐയിലെ ഒരു ഉന്നതന്റെ വെളിപ്പെടുത്തൽ. റിസർവ് താരമായി പോലും പ്രിഥ്വിയെ ഉൾപ്പെടുത്തിയിട്ടില്ല.
ഗ്രൗണ്ടിലും വിക്കറ്റിനിടെയിലുള്ള ഓട്ടത്തിലും പ്രിഥ്വിക്ക് ഒരു ഇരുപത്തിയൊന്നുകാരന്റെ വേഗതയില്ല. ആസ്ട്രേലിയയിൽ ഫീൽഡിംഗിനിടെ അദ്ദേഹത്തിന് ഏകാഗ്രതക്കുറവുണ്ടായിരുന്നു. ആസ്ട്രേലിയയിൽ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം കഠിനാധ്വാനം ചെയ്തെന്നതിൽ സംശയം ഇല്ല. പ്രിഥ്വിക്ക് മുമ്പിലുള്ള ഏറ്റവും വലിയ ഉദാഹരണം റിഷഭ് പന്താണ്. കുറച്ച് മാസങ്ങൾകൊണ്ട് തന്നെക്കുറിച്ചുള്ള എല്ലാ വിമർശനങ്ങളുടേയും വായടപ്പിക്കാൻ പന്തിന് കഴിഞ്ഞെങ്കിൽ പ്രിഥ്വിക്കും അതുകഴിയും -ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് നേരത്തെ പുറത്താക്കിയത്. അഡ്ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും പൃഥ്വി പൂജ്യത്തിന് പുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |