ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ചെൽസിയോട് 2-1ന് തോറ്റ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടമുറപ്പിക്കാൻ കാത്തിരിക്കണം
മൂന്നാഴ്ചയ്ക്കിടെ സിറ്റി ചെൽസിയോട് തോൽക്കുന്നത് മൂന്നാം തവണ
മേയ് 29ന് ഇരുവരും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തിൽ തൊട്ടുതൊട്ടിലെന്ന മട്ടിൽ നിന്ന മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് ചെൽസി. കഴിഞ്ഞ രാത്രി സിറ്റിയുടെ തട്ടകത്തിൽ ചെന്ന് അവസാനമിനിട്ടിലെ ഗോളിലൂടെ 2-1ന് ജയിച്ച ചെൽസി അവരുടെ പ്രിമിയർ ലീഗ് കിരീടനേട്ടം വൈകിപ്പിക്കുക മാത്രമല്ല ചെയ്തത്; ഈ മാസം 29ന് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തങ്ങളെ നേരിടാൻ ഇറങ്ങുമ്പോൾ കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല എന്ന് ഓർമ്മിപ്പിക്കുക കൂടിയായിരുന്നു.
സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ജയിച്ചുകയറിയത്. ഈ സീസണോടെ ടീം വിടുന്ന അർജന്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോ പാഴാക്കിയ പെനാൽട്ടിയാണ് സിറ്റിക്ക് തിരിച്ചടിയായത്. 44–ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗിലൂടെ മുന്നിലെത്തിയിരുന്ന ചെൽസിയെ 63-ാം മിനിട്ടിൽ ഹക്കിം സിയേഷും ഇൻജുറി ടൈമിൽ മാർക്കോ അലോൻസോയും നേടിയ ഗോളുകൾക്കാണ് ചെൽസി വീഴ്ത്തിയത്. ആദ്യപകുതിയുടെ ഇൻജറി ടൈമിലാണ് അഗ്യൂറോ പെനാൽട്ടി പാഴാക്കിയത്.
35 കളികളിൽനിന്ന് 80 പോയിന്റുമായാണ് സിറ്റി ഒന്നാം സ്ഥാനത്ത്തുള്ളത്. ചെൽസി 35 കളികളിൽനിന്ന് 64 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. മാഞ്ചസ്റ്റർ യുണൈറ്റഡ് 33 മത്സരങ്ങളിൽനിന്ന് 67 പോയിന്റുമായി രണ്ടാമതും ലെസ്റ്റർ സിറ്റി 35 മത്സരങ്ങളിൽനിന്ന് 63 പോയിന്റുമായി നാലാമതുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് 4–2ന് തോറ്റതാണ് ലെസ്റ്ററിന് തിരിച്ചടിയായത്.
പ്രിമിയർ ലീഗിൽ ശേഷിക്കുന്ന മൂന്നിൽ ഒരു മത്സരത്തിലെങ്കിലും സമനില പിടിച്ചാലും കിരീടം സിറ്റിക്ക് ഉറപ്പാണെങ്കിലും ഇസ്താംബുളിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിരീടം നേടണമെങ്കിൽ പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും കഠിനാദ്ധ്വാനം വേണ്ടിവരും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ടാം വട്ടമാണ് ചെൽസി സിറ്റിയെ തോൽപ്പിക്കുന്നത്. കഴിഞ്ഞ മാസം വെംബ്ളി സ്റ്റേഡിയത്തിൽ എഫ്.എ കപ്പിന്റെ സെമിയിലാണ് ഇതിനുമുമ്പ് ചെൽസി സിറ്റിയെ കീഴടക്കിയത്.
ഗോളുകൾ ഇങ്ങനെ
0-1
44-ാം മിനിട്ട്
റഹിം സ്റ്റെർലിംഗ്
ആദ്യപകുതിയിൽ കളംനിറഞ്ഞ് കളിച്ചത് സിറ്റിയാണ്. സെർറി അഗ്യൂറോ നൽകിയ പാസിൽ നിന്നാണ് റഹിം സ്റ്റെർലിംഗ് ലീഡ് നേടിയത്.
1-1
63-ാം മിനിട്ട്
ഹക്കിം സിയേഷ്
രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ചെൽസി ഹക്കിം സിയേഷിലൂടെ ആദ്യ ഗോൾ നേടി. ക്യാപ്ടൻ സെസാർ അത്‌പെലിക്യുയേറ്റയുടെ പാസിൽ നിന്നായിരുന്നു സിയേഷിന്റെ ഇടംകാൽ ഷോട്ട് .
2-1
90+2-ാം മിനിട്ട്
അലോൻസോ
മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചിരിക്കെ ഇൻജറി ടൈമിൽ മാർക്കോ അലോൻസോ ചെൽസിക്ക് വിജയം സമ്മാനിച്ചു. ടിമോ വെർണറിന്റെ പാസിനെ മുന്നോട്ടുകയറിയെത്തിയ സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ തലയ്ക്കു മുകളിലൂടെയാണ് അലോൻസോ വലയിലെത്തിച്ചത്.
പെനാൽറ്റി മിസ്
സ്റ്റെർലിംഗിന്റെ ആദ്യ ഗോളിന് പിന്നാലെ ഗബ്രിയേൽ ജീസസിനെ ബില്ലി ഗിൽമർ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടിയിലൂടെ ലീഡ് ഉയർത്താൻ സിറ്റിക്ക് സുവർണാവസരം ലഭിച്ചു. എന്നാൽ, പനേങ്കാ കിക്കിലൂടെ ഗോൾ നേടാനുള്ള അഗ്യൂറോയുടെ ശ്രമം ചെൽസി ഗോൾകീപ്പർ എഡ്‌വാർഡ് മെൻഡി തട്ടിക്കളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |