ന്യൂഡൽഹി :1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഫുട്ബാൾ ടീമിലെ പ്രധാനതാരങ്ങളിലൊരാളായ ഫോച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു. 84 വയസായിരുന്നു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ട്വിറ്ററിലൂടെയാണ് ഫ്രാങ്കോയുടെ മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്.മരണ കാരണം വ്യക്തമല്ല.
1962ലെ ഏഷ്യൻഗെയിംസിൽ ഇന്ത്യയെ സ്വർണത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാണ് ഈ ഗോവൻ മിഡ്ഫീൽഡർ വഹിച്ചത് .ജക്കാർത്തയിലെ സേനായാൻ മെയിൻ സ്റ്റേഡിയം വേദിയായ ഫൈനൽ കാണാൻ അന്ന് ഒരുലക്ഷത്തോളം കാണികളാണെത്തിയത്. കരുത്തരായ ദക്ഷിണ കൊറിയക്കെതിരായ ഫൈനലിൽ ഇരുപതാം മിനിട്ടിൽ ജർണിയിൽ സിംഗിന് ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോൾ നേടാൻ പാസ് നൽകിയത് ഫോർച്യുനാറ്റോയാണ്. 1960മുതൽ 64വരെ ഇന്ത്യൻ ഫുട്ബാളിലെ സുവർണ കാലഘത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ പ്രധാനിയായിരുന്നു ഫോർച്യുനാറ്റോ.
26 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജേഴ്സിയണിഞ്ഞു. 1960ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങിയില്ല. 1962ലെ ഏഷ്യൻ കപ്പിൽ റണ്ണറപ്പായ ടീമിലും വെള്ളിയും വെങ്കലവും യഥാക്രമം നേടിയ 1964ലേയും 65ലേയും മെർദേക്ക കപ്പിലും ഇന്ത്യയുടെ മുന്നണിപ്പോരാളിയായിരുന്നു.മുംബയിലെ ടാറ്റ ഫുട്ബാൾ ക്ലബിലായിരുന്നു ആഭ്യന്തരതലത്തിൽ മിന്നിത്തിളങ്ങിയത്. ടാറ്റ കമ്പനിയുടെ പബ്ലിക്ക് റിലേഷൻ വിഭാഗത്തിൽ 1999വരെ ജോലിക്കാരൻ കൂടിയായിരുന്ന അദ്ദേഹം.
കാൽമുട്ടിലേറ്റ പരിക്ക് കാരണം അകാലത്തിൽ അദ്ദേഹത്തിന് കളിക്കളത്തോട് വിടപറയേണ്ടി വന്നത് വലിയ നിർഭാഗ്യമായിപ്പോയി. 1959 മുതൽ 66വരെ മഹാരാഷ്ട്രയുടെ സന്തോഷ് ട്രോഫി ടീം ക്യാപ്ടനായിരുന്നു. 1964ൽ അവർക്ക് കിരീടവും സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |