ഓക്ക്ലൻഡ്: കൊവിഡ് വ്യാപനം മുലം നിറുത്തി വച്ചിരിക്കുന്ന ഐ.പി.എൽ പതിന്നാലാം സീസണിൽ ബയോബബിൾ സുരക്ഷ പാലിക്കാൻ പല ഇന്ത്യൻ സീനിയർ താരങ്ങൾക്കും മടിയായിരുന്നുവെന്ന് മുംബയ് ഇന്ത്യൻസിന്റെ ഫീൽഡിംഗ് കോച്ച് ജയിംസ് പമ്മന്റിന്റെ വെളിപ്പെടുത്തൽ. നിർദ്ദേശങ്ങൾ പാലിക്കാൻ പറയുമ്പോഴെല്ലാം ഇവർ അസ്വസ്ഥരായിരുന്നുവെന്ന് പറഞ്ഞ പമ്മന്റ് എന്നാൽ അത് ഏതൊക്കെ താരങ്ങളാണെന്ന് വെളിപ്പെടുത്തിയില്ല. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് ന്യൂസിലൻഡുകാരനായ പമ്മന്റ് ഈകാര്യങ്ങൾ വെളിപ്പെടുത്തിയത്.
അതേസമയം ബയോബബിളിന് ഒരു പോരായ്മയും ഉണ്ടായിരുന്നില്ലെന്നും അതിനുള്ളിൽ എല്ലാവരും സുരക്ഷിതരായിരുന്നെന്നും യാത്ര ചെയ്യുന്നതായിരുന്നു വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ താരങ്ങൾ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായെന്ന വാർത്തകൾ കേട്ട് സമ്മർദ്ദത്തിലായെന്നും ടിവി വാർത്തകൾ അവരെ അലട്ടിയെന്നും എന്നാലും യുദ്ധസമാന സാഹചര്യം പോലെയൊന്നും തോന്നിയില്ലെന്നും പമ്മന്റ് വ്യക്തമാക്കി.
ഹസ്സി വീണ്ടും പോസിറ്റീവ്
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസ്സിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയുടെ ബൗളിംഗ് കോച്ച് എൽ. ബാലാജിക്കൊപ്പം കൊവിഡ് ബാധിതനായിരുന്ന ഓസീസുകാരനായ ഹസ്സി വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. എന്നാൽ ഇന്നലെ നടന്ന പരിശോധനയിൽ വീണ്ടും പോസിറ്റീവായതോടെ അദ്ദേഹം ഇനിയും ഇന്ത്യയിൽ ക്വാറന്റൈനിൽ തുടരണം.
ബി.സി.സി.ഐയുടെ നിയമപ്രകാരം മൂന്നു കോവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആയശേഷം മാത്രമേ രാജ്യം വിടാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |