വിടപറഞ്ഞത് വിധിയോട് പൊരുതിക്കയറിയ ധീരൻ
ചെന്നൈ : അർജുന അവാർഡ് ജേതാവായ മുൻ അന്താരാഷ്ട്ര ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. മൂന്ന് തവണ ദേശീയ ചാമ്പ്യനായിരുന്ന അദ്ദേഹം 1982 കോമൺവെൽത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയിരുന്നു.
ടേബിൾ ടെന്നിസ് വൃത്തങ്ങളിൽ ചന്ദ്ര എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് 63 വയസായിരുന്നു. നിരവധി ടേബിൾ ടെന്നിസ് അക്കാഡമികളുടെ സ്ഥാപകനാണ്.കളിക്കളത്തിൽ മാത്രമല്ല വിദ്യാഭ്യാസത്തിലും ഒന്നാമനായിരുന്നു. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും സ്വർണമെഡലോടെ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പ്യൻ ജി.സത്യനെപ്പോലെ നിരവധി ശിഷ്യർക്ക് വഴികാട്ടിയായിരുന്നു.
നല്ല ഫോമിൽ കളിക്കളത്തിൽ തുടരവേ പരിക്കിന് നടത്തിയ ഒരു ശസ്ത്രക്രിയയാണ് അദ്ദേഹത്തിന്റെ കരിയർ തകർത്തത്.1984-ൽ നടന്ന ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും നഷ്ടമായി ദീർഘകാലം കിടക്കയിൽ കഴിയേണ്ടി വന്നു. എന്നാൽ ആത്മവിശ്വാസം വിടാതെ വിധിയോട് പൊരുതിയ അദ്ദേഹം പിന്നീട് പരിശീലകനായി കളിക്കളത്തിലേക്ക് തിരികെയെത്തി. പിന്നാലെ ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |