ബെർലിൻ: ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കാഡ് നേട്ടത്തിൽ ഇതിഹാസ താരം ജർഡ് മുള്ളർക്കൊപ്പം ബയേൺമ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്സ്കി. 49 വർഷങ്ങൾക്ക് മുൻപ് 1971-72 സീസണിൽ 34 മത്സരങ്ങളിൽ നിന്ന് മുള്ളർ സ്ഥാപിച്ച 40 ഗോളുകളുടെ റെക്കാഡിനൊപ്പമാണ് ലെവൻഡോവ്സ്കി എത്തിയത്. ഇന്നലെ ഫ്രെയ്ബർഗിനെതിരായ (2-2)മത്സരത്തിൽ ഗോൾ നേടിയാണ് ലെവൻ മുള്ളറുടെ റെക്കാഡിനൊപ്പമെത്തിയത്. ലെവൻ ഈ സീസണിൽ 28 മത്സരങ്ങളിൽ നിന്നാണ് 40 ഗോളുകൾ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരിക്കുന്ന ബയേണിന് സീസണിൽ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്.
ആ മത്സരത്തിൽ ലക്ഷ്യം കാണാനായാൽ മുള്ളറേയും മറകടന്ന് ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽഗോൾ നേടിയ താരമെന്ന റെക്കാഡ് ഒറ്റയ്ക്ക് സ്വന്തമാക്കാം ലെവൻഡോവ്സ്കിക്ക്. ഫ്രെയ്ബർഗിനെതിരെ നടന്ന മത്സരത്തിൽ കിട്ടിയ മറ്റൊരു സുവർണാവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലെവൻഡോവ്സ്കിക്ക് ഇന്നലെ തന്നെ ഗോൾ നേട്ടം 41 ആക്കാമായിരുന്നു.
മത്സരത്തിൽ ബയേണും ഫ്രെയ്ബർഗും 2-2ന് സമനിലയിൽ പിരിഞ്ഞു. ബയേണിനായി ലെവൻഡോവ്സികിയെ കൂടാതെ ലെറോയ് സാനെയും ലക്ഷ്യം കണ്ടു. ഫ്രെയ്ബർഗിനായി മാനുവൽ ഗുൽഡേയും ഗന്തറുമാണ് സ്കോർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |