വെംബ്ലി: എഫ്.എ കപ്പിൽ ലെസ്റ്റർ സിറ്റിയുടെ കന്നി മുത്തം.ഇന്നലെ നടന്ന ഫൈനലിൽ കരുത്തരായ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ലെസ്റ്റർ എഫ്.എ കപ്പ് ചാമ്പ്യൻമാരായത്. രണ്ടാം പകുതിയിൽ 63-ാം മിനിട്ടിൽ യൂറി ടൈലെമൻസ് നേടിയ ഗോളാണ് ലെസ്റ്ററിന് ജയം സമ്മാനിച്ചത്. കളിതീരാറാകവെ എൺപത്തിയേഴാം മിനിട്ടിൽ ചിൽവെല്ലിന്റെ ഷോട്ട് ലെസ്റ്ററിന്റെ ഗോളി ഷ്മൈക്കേലിനേയും ഡിഫൻഡർ മോർഗനേയും മറികടന്ന് വലകുലുക്കിയെങ്കിലും വാർ ഗോൾ അനുവദിച്ചില്ല.
ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. തുടർന്ന് മത്സരം അത്ര രസമല്ലാതെ നീങ്ങവെ തോമസിന്റെ പാസിൽ നിന്ന് ബൽജിയൻ മിഡ്ഫീൽഡർ ടൈലെമൻസ് 25 വാര അകലെ നിന്ന് തെടുത്ത ലോംഗ് റേഞ്ചർ ലെസ്റ്ററിന്റെ ജയമുറപ്പിച്ച ഗോളാവുകയായിരുന്നു. 1969ന് ശേഷം ആദ്യമായാണ് ലെസ്റ്റർ എഫ്.എ കപ്പ് ഫൈനൽ കളിക്കുന്നത്. ഇതിനു മുൻപ് കളിച്ച നാല് ഫൈനലിലും ലെസ്റ്ററിന് തോൽവിയായിരുന്നു ഫലം. ഇന്നലെ വെംബ്ലിയിൽ ഫൈനൽ കാണാൻ ഇരുപതിനായിരം പേർക്ക് പ്രവേശനം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |