തിരുവനന്തപുരം: കേരള പൊലീസ് ടീമിന്റെ മുൻ മാനേജരായിരുന്ന റിട്ട.ഡിവൈ.എസ്.പി അബ്ദുൾ കരീം അന്തരിച്ചു. 78 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ വെളുപ്പിന് തിരുവനന്തപുരം നാലാഞ്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. അബ്ദുൾ കരീം മാനേജരായിരുന്ന സമയമാണ് കേരള പൊലീസ് ടീമിന്റെ സുവർണകാലം.
വിജയനേയും സി.വി പാപ്പച്ചനേയും തോബിയാസിനേയുമെല്ലാം പൊലീസ് ടീമിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് അബ്ദുൾ കരീമായിരുന്നു. 1990ലും 91ലും പൊലീസ് ടീം ഫെഡറേഷൻ കപ്പിൽ മുത്തമിടുമ്പോൾ മാനേജർ സ്ഥാനത്ത് കളിക്കാരുടെ ജ്യേഷ്ഠ സഹോദരനെപ്പോലെ അബ്ദുൾ കരീം ഉണ്ടായിരുന്നു. ക്രൈം ബ്രാഞ്ചിൽ ഡിവൈ.എസ്.പിയായി വിരമിച്ച ശേഷം നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗറിലുള്ള വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ ഹസ്സീമ, മക്കൾ: ബിനു കരീം, പരേതനായ അജു കരീം, ഷിനു ആരിഫ് (ദുബായ്). സംസ്കാരം കേശവദാസപുരം മുസ്ലീം ജമാഅത്ത് പള്ളിയിൽ നടന്നു.
പൊലീസ് ടീമിന്റെ സുവർണ കാലത്തിന്റെ നിശബ്ദ സ്രഷ്ടാവ്
തിരുവനന്തപുരം : കളിമികവ് കണ്ട് കേരള പൊലീസിനെ എതിർ ടീമും കാണികളും സല്യൂട്ടടിച്ചിരുന്ന ആ സുവർണ കാലത്തിന്റെ നിശബ്ദ ശില്പിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അബുദുൾ കരീം.വി.പി സത്യനും ഐ.എം വിജയനും യു. ഷറഫലിയും സി.വി പാപ്പച്ചനും തോബിയാസും കെ.ടി ചാക്കോയും സി.എ ലിസ്റ്റിനുമെല്ലാം അണിനിരന്ന കേരള പൊലീസിന്റെ സുവർണതലമുറയെ സൃഷ്ടിച്ചതിന് പിന്നിൽ അബ്ദുൾകരീം എന്ന നിശബ്ദ പോരാളിയുടെ പങ്ക് വളരെ വലുതാണ്.
പൊലീസിൽ ചേരാൻ ആളുകൾ മടിച്ചിരുന്ന കാലത്ത് കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് നല്ല കളിക്കാരെ തേടിപ്പിടിച്ച് കേരള പൊലീസിന്റെ ഭാഗമാക്കിയത് എല്ലാവരും സ്നേഹത്തോടെ കരീം സാർ എന്ന് വിളിക്കുന്ന അബ്ദുൾ കരീം ആയിരുന്നു. താരങ്ങളേയും അവരുടെ വീട്ടുകാരേയുമെല്ലാം പറഞ്ഞ് മനസിലാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. കളിക്കാരെ കണ്ടെത്തി അപ്പോൾ തന്നെ നിയമനം നൽകുകയായിരുന്നു.
1984,85 കാലഘട്ടം മുതലാണ് എം.കെ ജോസഫിന്റെ നേതൃത്വത്തിൽ കേരള പൊലീസ് സൂപ്പർ ടീമിന്റെ രൂപീകരണം തുടങ്ങുന്നത്. കളിക്കാരെത്തേടി അബ്ദുൾ കരീമിന്റെ യാത്ര തുടങ്ങുന്നതും അപ്പോഴാണ്. പലരേയും നേരേ ജീപ്പുമെടുത്തുപോയി നിന്ന നില്പിൽ കൊണ്ടു വരികയായിരുന്നു. കേരള വർമ്മ കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന സി വി പാപ്പച്ചന്റെ യൂണിവേഴ്സിറ്റി ടീമിനായുള്ള പ്രകടനം കണ്ട് കരീം നേരേ പോയത് പാപ്പച്ചന്റെ വീട്ടിലേക്കായിരുന്നു. പൊലീസിൽ ചേരാൻ യാതൊരു താത്പര്യവുമില്ലാതിരുന്ന പാപ്പച്ചനെ ഒടുവിൽ അഡീഷണൽ സബ് ഇൻസ്പർ പോസ്റ്റിൽ നിയമിക്കാമെന്ന് പറഞ്ഞ് കരീം സമ്മതിപ്പിച്ചെടുത്തു. പിതാവ് വർക്കിയോട് അനുവാദം ചോദിക്കാൻ പോലും നിറുത്താതെ പിടിച്ച പിടിയാലേ പാപ്പച്ചനെ അബ്ദുൾ കരീം കൊണ്ടു പോയി. പാപ്പച്ചന്റെ സുവർണയാത്രയുടെ തുടക്കം ഇങ്ങനെയായിരുന്നു. ഐ.എം. വിജയനെന്ന ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തേയും ഇതിഹാസ താരത്തേയും കണ്ടെത്തിയതിന് പിന്നിലും അദ്ദേഹം ഉണ്ട്. പൊലീസ് ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ പരിശീലനം നൽകി. പി.ബി തോബിയാസിനേയും ബോൾഗാട്ടിയിലെ വീട്ടിലെത്തി ജോലിയും മികച്ച കളിക്കാരനാക്കമെന്ന വാഗ്ദ്ധാനവും നൽകി തട്ടിക്കൊണ്ടു പോരുകയായിരുന്നു.
കുരികേശ് മാത്യുവിനെ കെൽട്രോണിൽ നിന്ന് കൊട്ടാരക്കര സി.ഐ വഴിയാണ് അബ്ദുൾ കരീം പൊലീസ് വേഷമണിയിച്ചത്. ഷറഫലി, സക്കീർ,അലക്സ്, കലാധരൻ,അന്തരിച്ച ലിസ്റ്റൺ അങ്ങനെ കേരള പൊലീസ് ടീമിന്റെ സുവർണ തലമുറയും ഫുട്ബാൾ ആരാധകരും അബ്ദുൾ കരീമിനോട് കടപ്പെട്ടിരിക്കുന്നു. 1990, 91 വർഷങ്ങളിൽ ചാത്തുണ്ണിയുടേയും ശ്രീധരന്റെ ശിക്ഷണത്തിൽ കേരള പൊലീസ് ടീം ഫെഡറേഷൻ കപ്പിൽ മുത്തമിടുമ്പോൾ എല്ലാത്തിലും നിശബ്ദ പങ്കാളിയായി അബ്ദുൾ കരീം ഉണ്ടായിരുന്നു. ഇടയ്ക്ക് പരിശീലകനുമായി. കളിക്കാർ ആവശ്യപ്പെടുന്നതെന്തും വിളിപ്പുറത്തെത്തിച്ച കരീം സാർ അവർക്കെല്ലാം ജ്യേഷ്ഠസഹോദരനായിരുന്നു.
ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിൽ നിന്ന് 1973ലാണ് സി.ഐയായി അദ്ദേഹം കേരള പൊലീസിൽ എത്തുന്നത്. 1998ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും കായിക മേഖലയിലുണ്ടായിരുന്നു. ബാൾബാഡ്മിന്റൺ സംസ്ഥാന പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |