ലണ്ടൻ : കഴിഞ്ഞ ശനിയാഴ്ച എഫ്.എ കപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ചിരുന്ന ലെസ്റ്റർ സിറ്റിയോട് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കണക്കുതീർത്ത് ചെൽസി. എഫ്.എ കപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെസ്റ്ററിന്റെ വിജയമെങ്കിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു ചെൽസിയുടെ പ്രിമിയർ ലീഗ് വിജയം.ഇതോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. തോൽവിയോടെ ലെസ്റ്റർ നാലാം സ്ഥാനത്തായി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചത്. ആദ്യ പകുതിയിൽ ടിമോ വെർണർ രണ്ടു തവണ വല ചലിപ്പിച്ചെങ്കിലും വീഡിയോ റഫറി പരിശോധിച്ച് ഗോൾ നിഷേധിച്ചു. പെനാൽറ്റിക്ക് വേണ്ടിയുള്ള ചെൽസിയുടെ അപ്പീലും റഫറി നിഷേധിച്ചിരുന്നു.
രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിഫൻഡർ റൂഡികർ ചെൽസിക്ക് ലീഡ് സമ്മാനിച്ചു . 66-ാം മിനിട്ടിൽ വെർണറെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ജോർജിനോ ലീഡുയർത്തി. പത്തുമിനിട്ടിന് ശേഷം ലെസ്റ്റർ താരം ഇഹിനാച്ചോ ഒരു ഗോൾ മടക്കിയെങ്കിലും ലെസ്റ്ററിന് സമനിലയും അപ്രാപ്യമായിരുന്നു.
ഈ വിജയത്തോടെ ചെൽസിക്ക് 37 മത്സരങ്ങളിൽ നിന്ന് 67 പോയിന്റായി. 66 പോയിന്റാണ് ലെസ്റ്ററിന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |