രാഹുൽ ദ്രാവിഡ് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന, ട്വന്റി-20 ടീമുകളുടെ പരിശീലകനാകും
മുംബയ് : മുൻ നായകൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക്. ശ്രീലങ്കയിൽ ഏകദിന, ട്വന്റി-20 പര്യടനം നടത്തുന്ന ടീമിന്റെ മുഖ്യ പരിശീലകനായാണ് ദ്രാവിഡ് എത്തുക. ഇന്ത്യൻ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായും തുടർന്നുള്ള അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായും ഇംഗ്ലണ്ടിലേക്കു പോകുന്നതിനാൽ വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്. രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ശ്രീലങ്കൻ പര്യടനത്തിന്റെ ചുമതല ദ്രാവിഡിനെ ഏൽപ്പിക്കുന്നത്.
സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്ന സമയത്താണ് മറ്റു താരങ്ങളെ വച്ച് ശ്രീലങ്കൻ പര്യടനം നടത്തുന്നത്. ജൂലൈ 13മുതൽ 27 വരെ നീണ്ടു നിൽക്കുന്ന പര്യടനത്തിൽ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമാകും കളിക്കുക. ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡ് ഇന്ത്യയുടെ ജൂനിയർ ടീമുകളുടെയും എ ടീമിന്റെയും പരിശീലകനായിരുന്നു.
ജൂലായ് 13, 16, 19 തീയതികളിലായാണ് ഏകദിനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 22, 24, 27 തീയതികളിലായി ട്വന്റി-20 മത്സരങ്ങളും നടക്കും. ജൂലായ് അഞ്ചിന് ശ്രീലങ്കയിലെത്തുന്ന ഇന്ത്യൻ ടീമിന് ഒരാഴ്ച ക്വാറന്റൈനുണ്ടാകും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽനിന്ന് തഴയപ്പെട്ടവരും ഐ.പി.എൽ 14–ാം സീസണിൽ ശോഭിച്ചവരുമായ താരങ്ങളെ ഉൾപ്പെടുത്തിയാകും ലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുക. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ പോയ ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, നവ്ദീപ് സെയ്നി, ഖലീൽ അഹമ്മദ്, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, രാഹുൽ ചാഹർ തുടങ്ങിയവരെല്ലാം ശ്രീലങ്കൻ പര്യടത്തിന് ലഭ്യമാണ്. ദേവ്ദത്ത് പടിക്കൽ ഉൾപ്പെടെയുള്ള പുതുമുഖങ്ങളെയും പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |