റോം : കോപ്പ ഇറ്റാലിയ ഫുട്ബാൾ കിരീടം സ്വന്തമാക്കി യുവന്റസ്. ഫൈനലിൽ അറ്റലാന്റയെ 2-1ന് കീഴടക്കിയായിരുന്നു യുവന്റസിന്റെ കിരീട വിജയം. യുവതാരങ്ങളായ കുളുസ്‌വേസ്‌കിയുടെയും കിയേസയുടെയും ഗോളുകളാണ് യുവന്റസിനു വിജയമൊരുക്കിയത്.
31-ാം മിനിട്ടിൽ മക്കെന്നിയുടെ പാസ് സ്വീകരിച്ച് ഇരുപതുകാരനായ കുളുസ്‌വേസ്‌കി യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാൽ 41-ാം മിനിട്ടിൽ മലിനവോസ്‌കി അറ്റലാന്റയ്ക്ക് സമനില നൽകി.
രണ്ടാം പകുതിയിൽ ലീഡ് നേടാൻ ഇരുടീമുകളും ശ്രമിച്ചു. 73-ാം മിനിട്ടിൽ യുവന്റസ് വിജയഗോൾ നേടി. കുളുസ്‌വേസ്‌കിയും കിയേസയും ചേർന്ന് നടത്തിയ മനോഹരമായ നീക്കത്തിനാെടുവിൽ കിയേസ ഒന്നാന്തരമായി ഫിനിഷ് ചെയ്യുകയായിരുന്നു.. 88ആം മിനിട്ടിൽ റാഫേൽ ടോലോയ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പേരുമായാണ് അറ്റലാന്റ മത്സരം പൂർത്തിയാക്കിയത്.
14
യുവന്റസിന്റെ പതിനാലാം കോപ്പ ഇറ്റാലിയ കിരീടമാണിത്.
എല്ലാ കപ്പിലും കൊത്തി ക്രിസ്റ്റ്യാനോ
കോപ്പ ഇറ്റാലിയ നേട്ടത്തോടെ യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റലിയിലെ എല്ലാ ആഭ്യന്തര കിരീടങ്ങളിലും മുത്തമിട്ടു. നേരത്തെ ഇറ്റാലിയൻ സെരി എ കിരീടവും സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടങ്ങൾ ക്രിസ്റ്റിയാനോയുടെ അക്കൗണ്ടിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലും യുവന്റസിന് കോപ്പ ഇറ്റാലിയ നേടാൻ കഴിഞ്ഞിരുന്നില്ല.
ഇംഗ്ലീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജഴ്‌സിയിൽ പ്രീമിയർ ലീഗ്, കമ്മ്യൂണിറ്റി ഷീൽഡ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ്, ക്ലബ്ബ് ലോകകപ്പ് അടക്കം ഒമ്പത് കിരീടങ്ങള്‍ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.
പിന്നീട് സ്‌പാനിഷ് ക്ളബ് റയൽ മാഡ്രിഡിലെത്തിയ താരം അവിടേയും നേട്ടം ആവർത്തിച്ചു. ലാ ലിഗ, സൂപ്പർ കോപ്പ, ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽറേ, യുവേഫ സൂപ്പഅ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ റോണോയുടെ അക്കൗണ്ടിലെത്തി.
റയൽ മാഡ്രിഡിൽ നിന്ന് റെക്കാഡ് തുകയ്ക്കാണ് ക്രിസ്റ്റിയാനോ യുവന്റസിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |