സ്പാനിഷ് ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്, വയ്യഡോളിഡിനെ 2-1ന് തോൽപ്പിച്ചു, വിജയ ഗോൾ നേടിയത് ലൂയി സുവാരസ്
മാഡ്രിഡ്: നിർണായക മത്സരത്തിൽ പിന്നിൽ നിന്ന് പൊരുതിക്കയറി തകർപ്പൻ ജയം നേടി അത്ലറ്റിക്കോ മാഡ്രിഡ് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലാലിഗ ചാമ്പ്യൻമാരായി.
ഇന്നലെ നടന്ന സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ വയ്യഡോളിഡിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു രണ്ട് ഗോൾ തിരിച്ചടിച്ച് അത്ലറ്റിക്കോ ലാലിഗ കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം പകുതിയിൽ എയ്ഞ്ചൽ ഡി കൊറേയയും ലൂയിസ് സുവാരസുമാണ് അത്ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടത്.ഓസ്കാർ പ്ലാനോയാണ് വയ്യഡോളിഡിന്റെ സ്കോറർ.
അവസാനം മത്സരം വരെ കിരീടപ്പോരാട്ടത്തിൽ അത്ലറ്റിക്കോയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്ന റയൽ മാഡ്രിഡ് ഇന്നലെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളുടെ മികവിൽ വിയ്യാറയലിനേയും 2-1എന്ന സ്കോറിൽ തോൽപ്പിച്ചെങ്കിലും അത്ലറ്റിക്കോയുടെ ജയം സിദാന്റെ കുട്ടികളുടെ കിരീടത്തിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് റയലിനെ മറികടന്ന് അത്ലറ്റിക്കോയുടെ കിരീട ധാരണം. 2013-14 സീസണിന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ ലാലിഗ കിരീടത്തിൽ മുത്തമിടുന്നത്. ഡിയാഗോ സിമിയോണി എന്ന കോച്ചിന് കീഴിൽ അത്ലറ്റിക്കോയുടെ രണ്ടാം ലാലിഗ കിരീട നേട്ടമാണിത്.
38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റ് നേടിയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഈ സീസണിൽ കപ്പ് കൈയിലൊതുക്കിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 84 പോയിന്റുമായാണ് നിലവിലെ ചാമ്പ്യൻമാരായ (2020)റയൽ മാഡ്രിഡ് ഇത്തവണ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.ബാഴ്സലോണയാണ് മൂന്നാമത്.
അത്ലറ്റിക്കോ അറ്റാക്ക്
കളിയുടെ തുടക്കത്തിലേ അത്ലറ്റിക്കോയെ ഞെട്ടിച്ചു കൊണ്ട് വയ്യഡോളിഡ് ലീഡെയടുത്തു. കൗണ്ടർ അറ്റാക്കിൽ ആന്ദ്രേയപുടെ പാസിൽ നിന്ന് പ്ലാനോ അത്ലറ്റിക്കോയെ മുന്നിലെത്തിക്കുകയായിരുന്നു. തുടർന്ന് അപകടം മണത്ത അത്ലറ്റിക്കോ താരങ്ങൾ വയ്യഡോളിഡിന്റെ ഗോൾ മുഖത്തേക്ക് ആക്രമിച്ച് കയറിക്കൊണ്ടിരുന്നു. എന്നാൽ ആദ്യ പകുതിയിൽ വയ്യഡോളിഡിന്റെ വലകുലുക്കാൻ അത്ലറ്റിക്കോയ്ക്ക് ആയില്ല.
എന്നാൽ രണ്ടാം പകുതിയിൽ അത്ലറ്റിക്കോ ആകെ മാറി. ഗോളടിച്ചേ അടങ്ങൂവെന്ന നിശ്ചയത്തോടെ അവർ ആക്രമിച്ച് കയറിക്കൊണ്ടിരുന്നു. കീരൺ ട്രിപ്പർ ഭരിക്കുന്ന ഇടതുവിംഗിലൂടെയായിരുന്നു ആക്രമണങ്ങൾ. 57-ാം മിനിറ്റിൽ കൊറേയയിലൂടെ അവർ സമനില പിടിച്ചു. കരാസ്കോയിൽ നിന്ന് കിട്ടിയ പന്ത് തടയാനെത്തിയ നാല് ഡിഫൻഡർമാരേയും ഗോളിയേയും കബളിപ്പിച്ച് മനോഹരായി കൊറേയ വലയിൽ എത്തിക്കുകയായിരുന്നു. പത്ത് മിനിറ്റിനകം സൂപ്പർ താരം ലൂയിസ് സുവാരസിലൂടെ അത്ലറ്റിക്കോ വിജയവും കിരീടവും ഉറപ്പിച്ച ഗോൾ നേടി.
സുവാരസിന്റെ പ്രായത്തിലും പ്രതിഭയിലും നെറ്റിചുളിച്ച് ഈ സീസൺ അദ്ദേഹത്തെ അത്ലറ്റിക്കോയ്ക്ക് വിറ്റ ബാഴ്സലോണ മാനേജ്മെന്റിനു കൂടിയുള്ള മറുപടിയായിരുന്നു ഈ വിജയ ഗോൾ. തുടർന്നുള്ള നിമിഷങ്ങളിൽ ഗോൾ വഴങ്ങാതെ അത്ലറ്റിക്കോ ചരിത്ര നേട്ടം സ്വന്തമാക്കുകയായിരുന്നു.
ജയിച്ചിട്ടും റയലിന് സങ്കടം
വിയ്യാറയലിനെതിരായ ഹോം മത്സരത്തിൽ പിന്നിൽ നിന്ന ശേഷമാണ് റയൽ മാഡ്രിഡും വിജയം പിടിച്ചെടുത്തത്. 20-ാം മിനിട്ടിൽ യെറമി പിനോ നേടിയ ഗോളിൽ വിയ്യാറയൽ ലീഡെടുത്തു. അവർ ജയമുറപ്പിച്ചിരിക്കെ 87-ാം മിനിറ്റിൽ കരിം ബെൻസേമ റയലിന് സമനില സമ്മാനിക്കുകയായിരുന്നു. ലോംഗ് വിസിൽ മുഴങ്ങാറാകവേ രണ്ടാം പകുതിയുടെ അധിക സമയത്ത് 92-ാം മിനിട്ടിൽ ലൂക്ക മൊഡ്രിച്ച് നേടിയ ഗോളിലൂടെ റയൽ വിജയമുറപ്പിക്കുകയായിരുന്നു. എന്നാൽ അതേസമയത്ത് വയ്യഡോളിഡിനെതിരെ അത്ലറ്റിക്കോ നേടിയ ജയം രണ്ട് പോയിന്റകലത്തിൽ അവരുടെ കിരീട മോഹങ്ങളെ തല്ലിക്കെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |