ലണ്ടൻ: ഞായറാഴ്ചയോടെ യൂറോപ്പിലെ പ്രമുഖ ഫുട്ബാൾ ലീഗുകളുടെ ഒരു സീസൺ അവസാനിച്ചു. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയും സ്പെയിനിൽ അത്ലറ്റിക്കോ മാഡ്രിഡും ഇറ്റലിയിൽ ഇന്റർ മിലാനും ജർമ്മനിയിൽ ബയേൺ മ്യൂണിക്കും ഫ്രാൻസിൽ ലില്ലെയും ചാമ്പ്യൻമാരായി. ഇതിൽ ബയേൺ മാത്രമാണ് ലീഗ് കിരീടം നിലനിറുത്തിയ ടീം.
ഇതിഹാസമായി അഗ്യൂറോ
മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ തന്റെ അവസാന പ്രിമിയർ ലീഗ് മത്സരം അവിസ്മരണീയമാക്കി റെക്കാഡ് തിളക്കത്തോടെ തന്നെയാണ് സെർജിയോ അഗ്യൂറോ ക്ലബ് വിടാനൊരുങ്ങുന്നത്. ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ സിറ്റി എവർട്ടണിനെ 5-0ത്തിന് തോൽപ്പിച്ചപ്പോൾ അതിൽ രണ്ടു ഗോളുകളും അഗ്യൂറോയുടെ സംഭാവനയായിരുന്നു. ഇതോടെ പ്രിമിയർ ലീഗിൽ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി അഗ്യൂറോ. 184 ഗോളുകളാണ് അഗ്യൂറോ മാഞ്ചസ്റ്റർ ജേഴ്സിയിൽ 275 മത്സരങ്ങളിൽ നിന്ന് നേടിയത്. 2011ലാണ് അദ്ദേഹം സിറ്റിയിൽ എത്തുന്നത്. ആ വർഷം തന്നെ അഗ്യൂറോ സിറ്റിയെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരാക്കിയിരുന്നു.
അദ്ദേഹം ബാഴ്സലോണയിലേക്ക് പോകുമെന്നാണ് സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പറഞ്ഞത്. പ്രിമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റും ഈ സീസണിൽ നേടിയത് ടോട്ടനത്തിന്റെ ഹാരി കേനാണ്.
ലില്ലെ സൂപ്പർ
നിർണായകമായ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ആംഗേഴ്സിനെ 2-1ന് കീഴടക്കി ലില്ലെ സൂപ്പർ താരങ്ങളടങ്ങിയ പി.എസ്.ജിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഫ്രഞ്ച് ലീഗ് വൺ കിരീടം സ്വന്തമാക്കി.മെസിയും
റോണോയും
തങ്ങളുടെ ടീമുകളെ ലീഗ് ചാമ്പ്യൻമാരാക്കാനായില്ലെങ്കിലും മെസിയും റൊണാൾഡോയും അതാത് ലീഗുകളിൽ ടോപ് സ്കോറർമാരായി. 29 ഗോളുകളാണ് റൊണാൾഡോ നേടിയത്.30 ഗോളുകളാണ് മെസി നേടിയത്. അതേസമയം യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ മൂന്നിലും ടോപ് സ്കോറർ ആകുന്ന ആദ്യ താരമായും ക്രിസ്റ്റ്യാനോ മാറി. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയിലും ക്രിസ്റ്റ്യാനോ ടോപ് സ്കോറർ ആയിരുന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലും യുവന്റസിനൊപ്പം കളിച്ചെങ്കിലും ടോപ് സ്കോറർ ആകാൻ പോർച്ചുഗീസ് താരത്തിന് കഴിഞ്ഞിരുന്നില്ല.2007-2008 സീസണിൽ ഡെൽ പിയേറൊക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ യുവന്റസ് താരമാണ് ക്രിസ്റ്റ്യാനോ.
ലെവൻ പുലിതന്നെ
ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കാഡ് നേട്ടവുമായാണ് റോബർട്ട് ലെവൻഡോവ്സ്കി ബയേൺ മ്യൂണിക്കിന് ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കാൻ നിർണായര പങ്കുവഹിച്ചത്.
49 വർഷങ്ങൾക്ക് മുൻപ് 1971-72 സീസണിൽ 34 മത്സരങ്ങളിൽ നിന്ന് മുള്ളർ സ്ഥാപിച്ച 40 ഗോളുകളുടെ റെക്കാഡാണ് ലെവൻഡോവ്സ്കി പഴങ്കഥയാക്കിയത്.
സീസണിലെ അവസാന മത്സരത്തിൽ ഔസ്ബർഗിനെതിരെ ഗോൾ നേടിയാണ് ലെവൻ 41 എന്ന മാജിക്കൽ സംഖ്യയിലെത്തിയത്. തൊണ്ണൂറാം മിനിട്ടിലായിരുന്നു ലെവന്റെ ഗോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |