പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : ഛത്രസ്സാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് മർദ്ദനമേറ്റ് കൊല്ലപ്പെട്ട മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. തലയിൽ ഉൾപ്പെടെ ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സാഗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക്ക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിലായതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. സാഗറിന്റെ തലയിൽ കട്ടിയുള്ള വസ്തുകൊണ്ട് അടിയേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തലമുതൽ കാൽ മുട്ടുവരെ അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. മുറിവുകളെല്ലാം ആഴത്തിലുള്ളതാണ്.
എല്ലുകളും പൊട്ടിയിട്ടുണ്ട്. ഈ മുറിവുകളെല്ലാം മരണത്തിന്റെ മുൻപുള്ളതാണെന്ന് ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. സാഗറിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
മേയ് നാലിനാണ് സാഗറും സുശീൽക്കുമാറും സംഘവും തമ്മിൽ ഛത്രസ്സാൽ സ്റ്റേഡിയ പരിസരത്ത് ഏറ്റുമുട്ടലുണ്ടായത്.
കരാർ റദ്ദാക്കും
അതേസമയം റസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വാർഷിക കരാറിൽ നിന്ന് സുശീൽ കുമാറിനെ ഒഴിവാക്കും. നിലവിലെ വിഷയങ്ങൾ കൊണ്ടല്ലെന്നും പ്രകടനം മോശമായതിനാലാണ് ഒഴിവാക്കുന്നതെന്നുമാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |