SignIn
Kerala Kaumudi Online
Saturday, 20 April 2024 1.51 AM IST

കളിക്കാൻ കമ്പനി,കേരള ഫുട്ബാൾ കുളമാകുന്നു

kerala-football

സംസ്ഥാനത്തെ ഫുട്ബാൾ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് തീറെഴുതാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം : പ്രൊഫഷണലിസത്തിന്റെ മറപിടിച്ച് കേരളത്തിലെ ഫുട്ബാൾ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള സംസ്ഥാന ഫുട്ബാൾ അസോസിയേഷന്റെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും മറ്റ് സംസ്ഥാന അസോസിയേഷനുകളും തങ്ങളുടെ നിയന്ത്രണത്തിൽ അയവുവരുത്താതെ ടൂർണമെന്റുകളുടെയും പരിശീലന പദ്ധതികളുടെയും നടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്ക് കൈമാറുകയാണെങ്കിൽ ഇവിടെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന,ജില്ലാ അസോസിയേഷനുകളെ നോക്കുകുത്തിയാക്കി കേരള ഫുട്ബാൾ അസോസിയേഷനെ വിറ്റുതുലയ്ക്കാനാണ് ശ്രമമെന്നാണ്പരാതി. ഇപ്പോൾ കെ.എഫ്.എ തലപ്പത്തുള്ളവരുടെ ബിനാമി കമ്പനിയാണ് ഏറ്റെടുക്കാൻ എത്തുന്നതെന്നും ആക്ഷേപമുണ്ട്.

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണൽ രീതിയിൽ ഫുട്ബാൾ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കെ.എഫ്.എ ഭാരവാഹികൾ പറയുന്നു. 85 ലക്ഷം രൂപ ക്വോട്ട് ചെയ്ത മീരാൻസ് സ്പോർട്സ് ആൻഡ് സ്കോർലൈൻ കൺസോർഷ്യം എന്ന കമ്പനിയെയാണ് കെ.എഫ്.എ ഭാരവാഹികൾ തിരഞ്ഞെടുത്തത്. കഴിഞ്ഞ കെ.എഫ്.എ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികൾ ഇക്കാര്യം അംഗങ്ങളെ അറിയിച്ചത്. എന്നാൽ കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ചർച്ചയിൽ വന്നതോടെ പ്രതിഷേധമുയരുകയായിരുന്നു. കെ.എഫ്.എയ്ക്ക് വരുമാനം ഉണ്ടാക്കുക എന്നതിൽ ഉപരി സംഘടനയുടെ നിയന്ത്രണം ചിലരുടെ കൈകളിലേക്ക് മാറ്റുകയെന്ന ദുരുദ്ദേശത്തോടെയാണ് കരാർ രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം.

കരാറിലെ വിവാദ വ്യവസ്ഥകൾ

1. 12 വർഷത്തേക്കാണ് കമ്പനിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുന്നത്. 11വർഷം കഴിഞ്ഞാൽ വീണ്ടുമൊരു 12 കൊല്ലത്തേക്ക് കരാർ നീട്ടാം.മൂന്നുവർഷം കഴിഞ്ഞാൽ കമ്പനിക്ക് കരാറിൽ നിന്ന് പിന്മാറാൻ അവകാശമുണ്ടെങ്കിലും കെ.എഫ്.എയ്ക്ക് പിന്മാറാനാവില്ല.

2. കമ്പനിയുടെ അംഗീകാരമില്ലാതെ കെ.എഫ്.എയ്ക്ക് പുതിയ മത്സരങ്ങൾ നടത്താനോ,ടൂർണമെന്റുകൾക്ക് അംഗീകാരം നൽകാനോ ആവില്ല. എന്നാൽ കമ്പനി നടത്തുന്ന പുതിയ ലീഗുകൾക്കും ടൂർണമെന്റുകൾക്കും കെ..എഫ്.എ അംഗീകാരം നൽകുകയും ആൾ ഇന്ത്യ ഫെഡറേഷന്റെ അനുമതി വാങ്ങിക്കൊടുക്കുകയും വേണം.

3. കമ്പനിയുടെ അനുമതി കൂടാതെ കെ.എഫ്.എയുടെ ഭരണഘടന ഭേദഗതി ചെയ്യുവാൻ ആവില്ല.കെ.എഫ്.എയുടെയും ഡി.എഫ്.എ കളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്പനി പ്രതിനിധികൾ ഉണ്ടായിരിക്കും.

4. ക്ളബുകൾക്ക് ലൈസൻസ് നൽകൽ,ടീം സെലക്ഷൻ,കോച്ചിംഗ് ക്യാമ്പുകൾ, കോച്ചിംഗ് സർട്ടിഫിക്കറ്റ് നൽകൽ എന്നിവയെല്ലാം കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും. ഇതിന് പണമീടാക്കാനുള്ള അവകാശവുമുണ്ടായിരിക്കും. ഇതിൽ കെ.എഫ്.എയ്ക്ക് ഇടപെടാനാവില്ല. സന്തോഷ് ട്രോഫി ഉൾപ്പടെയുള്ള ടൂർണമെന്റുകളുടെ കാര്യത്തിലും ഇതുതന്നെയാണ് നിബന്ധന.

5. കമ്പനി നിർദ്ദേശിക്കുന്ന ക്ളബുകൾക്ക് ലൈസൻസും നൽകേണ്ട ചുമതല മാത്രമേ കെ.എഫ്.എയ്ക്കുള്ളൂ. ഏതെങ്കിലും ജില്ലാ അസോസിയേഷനുകളെ പിരിച്ചുവിട്ടാൽ മത്സരനടത്തിപ്പ് ചുമതല കമ്പനിക്ക് ആയിരിക്കും.

6.എല്ലാ കെ.എഫ്.എ ടൂർണമെന്റുകളിലും കമ്പനിക്ക് സ്വന്തം ടീമിനെ ഉൾപ്പെടുത്താം.

7. കമ്പനിക്ക് പ്രവർത്തിക്കാൻ ഓഫീസ് സൗകര്യവും ടൂർണമെന്റുകൾക്ക് ഗ്രൗണ്ടുകളും കെ.എഫ്.എ നൽകണം. കെ.എഫ്.എയിലേക്ക് ജീവനക്കാരെ കമ്പനി നൽകും.

പ്രതിഷേധങ്ങൾക്ക് കാരണം

കരാർ ഒപ്പിട്ടാൽ കേരള ഫുട്ബാളിന്റെ നിയന്ത്രണം കമ്പനിയിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയിലാണ് ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ക്ളബ് പ്രതിനിധികൾ ചേർന്ന് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുന്ന ഫുട്ബാൾ അസോസിയേഷനുകൾ നോക്കുകുത്തികളായി മാറും.

ടീം സെലക്ഷനിലും ടൂർണമെന്റ് നടത്തിപ്പിലുമൊക്കെ കമ്പനി ആദ്യത്തെയും അവസാനത്തെയും വാക്കായി മാറും. കമ്പനിയുടെ കോച്ചിംഗ് ക്യാമ്പുകളിൽ പണം നൽകി പരിശീലിക്കാത്തവർക്ക് സെലക്ഷൻ നൽകില്ലെന്നുപോലും വരാം. അർഹതയില്ലാത്തവർക്കും പണം നൽകി കോച്ചിംഗ് ലൈസൻസ് നേടാം.

കോച്ചിംഗ് ക്യാമ്പുകൾ കുത്തകവത്കരിച്ചാൽ മാത്രം കമ്പനി ഇപ്പോൾ കെ.എഫ്.എയ്ക്ക് നൽകേണ്ട തുകയേക്കാൾ കൂടുതൽ കണ്ടെത്താനാകും. അമിത ലാഭമാണ് കരാർ കമ്പനിക്ക് നൽകുന്നത്.

ആരുടെ കമ്പനി ?

കെ.എഫ്.എയെ ഏറ്റെടുക്കാൻ വരുന്ന കമ്പനി കൺസോർഷ്യത്തെച്ചൊല്ലിയാണ് പ്രധാന ആരോപണം. കൺസോർഷ്യത്തിലെ സ്കോർ ലൈൻ എന്ന കമ്പനി കെ.എഫ്.എയുടെ ഇപ്പോഴത്തെ പെയ്ഡ് സെക്രട്ടറിയുടെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തെ ഉന്നതന്റെയും നേതൃത്വത്തിൽ രൂപീകരിച്ചതാണ്.പിന്നീട് ഇവരുടെ ഭാര്യമാരുടെ പേരിലേക്ക് മാറി. കെ.എഫ്.എയുടെ ബേബി ലീഗ് ഉൾപ്പടെയുള്ള പദ്ധതികളുടെ നടത്തിപ്പും കെ.സി.എയുടെ വിവിധ പദ്ധതികളുടെ നടത്തിപ്പും ഇവർക്കായിരുന്നു. വിവാദ കരാർ ഒപ്പിടുന്നതിലൂടെ ദീർഘനാളത്തേക്ക് കേരള ഫുട്ബാളിനെ കൈപ്പി‌ടിയിലാക്കാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KERALA FOOTBALL ASSOCIATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.