പാരീസ് : തന്നെ കീഴടക്കാനെത്തിയ കാൻസർ രോഗത്തെ ബാക്ക് ഹാൻഡ് റിട്ടേൺ ഷോട്ടിലൂടെ യെന്നവണ്ണം തിരിച്ചയച്ച് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങുകയാണ് സ്പാനിഷ് ടെന്നിസ് താരം കാർല സുവാരേസ് നവാരോ. ഞായറാഴ്ച തുടങ്ങുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസിലേക്കാണ് കീമോ തെറാപ്പി കഴിഞ്ഞ് മുൻ ലോക 6–ാം നമ്പർ താരമായ കാർല ഇറങ്ങുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണു കാർലയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ തകർക്കുന്ന ഹോജ്‌കിൻസ് ലിംഫോമയുടെ ആദ്യഘട്ടമായതിനാൽ ഒട്ടും വൈകാതെ കീമോതെറാപ്പി തുടങ്ങി. ആറു മാസത്തോളം കീമോ തുടർന്നു. ഡിസംബറിൽ പരിശീലനം പുനരാരംഭിച്ചു. മാർച്ചിലും ഏപ്രിലിലും ശരീരക്ഷമത തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു. പിന്നാലെ രോഗം ഭേദമായെന്നു കാർല ആരാധകരെ അറിയിച്ചു.
മുപ്പത്തിരണ്ടുകാരിയായ കാർല നിലവിൽ 118–ാം റാങ്കിലാണ്. 2 തവണ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തിയിട്ടുണ്ട്. ‘റൊളാംഗ് ഗാരോസ് എന്റെ ഇഷ്ട മൈതാനമാണ്. ഇവിടെ ഒരുവട്ടം കൂടിയിറങ്ങി കരിയറിനോടു വിടപറയണമെന്ന ആഗ്രഹം ഞാൻ സാക്ഷാൽക്കരിക്കും’ – കരുത്തുറ്റ ബാക്ക് ഹാൻഡുകളിലൂടെ ശ്രദ്ധ നേടിയ താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |