കേരള ഫുട്ബാളിനെ കാർന്നുതിന്നുന്നവർ...പരമ്പര രണ്ടാം ഭാഗം
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരും ടി.വി ,സോഷ്യൽ മീഡിയ പ്രേക്ഷകരുമുള്ള കളിയാണ് ഫുട്ബാൾ. ഈ ഗെയിമിനെ നന്നായി മാർക്കറ്റ് ചെയ്ത് വരുമാനമുണ്ടാക്കണം എന്നാണ് ഫിഫയുടെ നിലപാടും.സർക്കാർ സാമ്പത്തിക സഹായത്തിന്റെ തണലിലല്ല ഫുട്ബാൾ അസോസിയേഷനുകൾ പ്രവർത്തിക്കേണ്ടതെന്നും ഫിഫ നിർദ്ദേശിക്കുന്നു. ഗെയിമിനെ മാർക്കറ്റ് ചെയ്ത് വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫുട്ബാൾ അസോസിയേഷൻ ശമ്പളം നൽകി ഒരു സെക്രട്ടറിയെ നിയമിച്ചത്. എന്നാൽ വരുമാനമുണ്ടാക്കാൻ ക്ളബുകളെയും കളിക്കാരെയും ചൂഷണം ചെയ്യുന്ന രീതിയാണ് കെ.എഫ്.എ ആവിഷ്കരിച്ചിരിക്കുന്നത്.
സാധാരണ കളിയെയും കളിക്കാരെയും വളർത്താൻ അസോസിയേഷനുകൾ പണം ചെലവിടുന്ന രീതിയാണെങ്കിൽ ഇവിടെ കളിക്കാരുടെ രജിസ്ട്രേഷന് പോലും പണം കെ.എഫ്.എയ്ക്ക് കൊടുക്കേണ്ട സ്ഥിതിയാണ്. ഓരോ ക്ളബും മിനിമം 21 കളിക്കാരെ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് കെ.എഫ്.എ നിബന്ധന. ഓരോ കളിക്കാരനും രജിസ്ട്രേഷന് നിശ്ചിത തുക കെ.എഫ്.എയിലേക്ക് അടയ്ക്കണം. അഞ്ഞൂറിലേറെ ക്ളബുകളാണ് കേരളത്തിലുള്ളത്. ഈ കളിക്കാരുടെ രജിസ്ട്രേഷൻ വഴിമാത്രം എത്തുന്ന ലക്ഷങ്ങൾ പോരാതെ ഒാരോ ക്ളബുകളുടെ പേരിലും ജില്ലാ അസോസിയേഷനുകൾ കെ.എഫ്.എയ്ക്ക് വരിയടയ്ക്കണം. കോച്ചിംഗ് ലൈസൻസിനും റഫറി ലൈസൻസിംഗിനുമുള്ള ഫീസ് വേറെ. അക്കാഡമികൾ തുടങ്ങാനും കപ്പം കൊടുത്തേ പറ്റൂ.
ലോകത്തെവിടെയും ടൂർണമെന്റിലോ ലീഗുകളിലോ കളിക്കാൻ പോകുന്ന ടീമുകൾക്ക് സംഘാടകർ പ്രൈസ് മണിയും പാർട്ടിസിപ്പേഷൻ ഫീസും നൽകും. എന്നാൽ കെ.എഫ്.എ നടത്തുന്ന കേരള പ്രിമിയർ ലീഗിൽ പങ്കെടുക്കാൻ ക്ളബുകൾ വൻതുക രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം !പലരീതിയിലാണ് ഫീസ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ടീമുകൾക്ക് സീനിയോറിറ്റി അനുസരിച്ച് കുറയും. കഴിഞ്ഞ സീസണിൽ ഉൾപ്പെടുത്തിയ ടീമുകളിൽ നിന്ന് ലക്ഷങ്ങളാണത്രേ വാങ്ങിയത്. 50000 രൂപ പാർട്ടിസിപ്പേഷൻ ഫീസ് നൽകുമെന്ന് കരാറിലുണ്ടെങ്കിലും കളിച്ച ഒരു ടീമിനും അത് കിട്ടിയിട്ടില്ല. ജയിച്ച ടീമിന് സമ്മാനത്തുക നൽകിയിട്ടില്ല, പിന്നല്ലേ കളിച്ച ടീമിന് കാശുകൊടുക്കുന്നത് എന്നാണ് ഒരു മുതിർന്ന ഫുട്ബാൾ താരം ഇതുസംബന്ധിച്ച് പരിഹാസരൂപേണ പറഞ്ഞത്.
സ്വന്തം കാശുമുടക്കി കെ.പി.എൽ കളിക്കാൻ പോകേണ്ട ഗതികേടാണ് ടീമുകൾക്ക്. എവേമാച്ചിന് വരുന്ന ടീമുകൾക്ക് റിഫ്രഷ്മെന്റും നൽകണം. കെ.പി.എൽ സ്പോൺസർ ചെയ്യുന്നത് പ്രമുഖ സിമന്റ് കമ്പനിയാണ്. ലീഗിൽ പങ്കെടുക്കുന്ന ടീമുകളെല്ലാം ഈ കമ്പനിയുടെ ലോഗോ ജേഴ്സിയിൽ പതിപ്പിക്കേണ്ടതുണ്ട്. അഭിമുഖങ്ങളിൽ പോലും സ്പോൺസറുടെ പേര് കൂട്ടിയേ ലീഗിനെക്കുറിച്ച് പറയാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട് .എന്നാൽ വർഷങ്ങളായി സ്പോൺസർഷിപ്പിലൂടെ ഈ കമ്പനിയിൽ നിന്ന് കിട്ടുന്ന തുകയെക്കുറിച്ച് ഒരു വിവരവും പുറത്തുവിടാറില്ല. കോടികളാണ് സ്പോൺസർഷിപ്പ് വരുമാനമെന്നാണ് അകത്തളസംസാരം. സോഷ്യൽ മീഡിയ സംപ്രേഷണത്തിലൂടെ കിട്ടിയ വരുമാനത്തിന്റെ കണക്കും പരണത്തിരിക്കുകയാണ്.
ഏറ്റവും സീനിയർ താരങ്ങൾ കളിക്കുന്ന കെ.പി.എല്ലിലൂടെ ലഭിക്കുന്ന വരുമാനം കളി വളർത്താനാണ് ഉപയോഗിക്കുന്നതെങ്കിൽ തെറ്റില്ല. എന്നാൽ കുഞ്ഞുകുട്ടികൾ പന്തുതട്ടുന്ന ബേബി ലീഗിന് പോലും രജിസ്ട്രേഷൻ ഫീസായി വൻതുകയാണ് കെ.എഫ്.എ ഈടാക്കുന്നത് . കെ.എഫ്.എയെ വാങ്ങാനെത്തുന്ന കൺസോർഷ്യത്തിലെ വിവാദ കമ്പനി ബേബി ലീഗിന്റെ നടത്തിപ്പാണ് ആദ്യം സ്വന്തമാക്കിയത്. പിരിവ് മുഖ്യം എന്നുള്ളവർക്ക് കുരുന്നുകളോടെന്ത് കാരുണ്യം.?
പിരിച്ചുകൂട്ടുന്ന പണമൊക്കെ എവിടെപ്പോകുന്നു?. കളിക്കാർക്ക് ഇതിൽ നിന്ന് എന്തെങ്കിലും കിട്ടുന്നുണ്ടോ?... അതേപ്പറ്റി നാളെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |