ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യ 2-0ത്തിന് ബംഗ്ളാദേശിനെ തോൽപ്പിച്ചു
ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത് സുനിൽ ഛെത്രി
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ വിജയം ആറുവർഷത്തിന് ശേഷം
എവേ മാച്ചിലെ വിജയം 20 വർഷത്തിന് ശേഷം
ദോഹ : ഇന്ത്യൻ ഫുട്ബാളിന് ആശ്വാസവും ആത്മവിശ്വാസവുമേകി ദോഹയിൽ ഒരു വിജയം. ലോകകപ്പിന്റെയും ഏഷ്യൻ കപ്പിന്റെയും യോഗ്യതാ റൗണ്ടിൽ അയൽക്കാരായ ബംഗ്ളാദേശിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. രണ്ടു ഗോളുകളും നേടി ഇന്ത്യയുടെ ഛത്രപതിയായത് നായകൻ സുനിൽ ഛെത്രിയാണ്. ഒട്ടേറെ അവസരങ്ങൾ പാഴാക്കിയശേഷം രണ്ടാം പകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്.ഇതോടെ നിവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായും ഛെത്രി മാറി.
പകരക്കാരനായിറങ്ങിയ മലയാളി താരം ആഷിഖ് കുരുണിയൻ നൽകിയ ഒരു പാസിൽ നിന്ന് 78-ാം മിനിട്ടിലായിരുന്നു ഛെത്രിയുടെ ആദ്യ ഗോൾ.ഇൻജുറി ടൈമിൽ സുരേഷ് വാംഗ്ജാമാണ് രണ്ടാം ഗോളടിക്കാൻ ഛെത്രിക്ക് പന്തെത്തിച്ചത്. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആറുവർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒരു മത്സരം ജയിക്കാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ ഖത്തറിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. 15ന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അവസാന മത്സരം.
ഈ വിജയത്തോടെ ആറുപോയിന്റുമായി അഫ്ഗാനെ മറികടന്ന് ഗ്രൂപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഗ്രൂപ്പിൽ ആദ്യ നാല് സ്ഥാനം നിലനിറുത്താനായാൽ എ.എഫ്.സി കപ്പിന്റെ പ്ളേ ഓഫ് റൗണ്ടിൽ ഇന്ത്യയ്ക്ക് പ്രവേശനം ഉറപ്പാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |