റിയോഡി ജനീറോ: ഫുട്ബാൾ കൊണ്ട് കവിത രചിക്കുന്ന തെക്കേ അമേരിക്കയുടെ ചാമ്പ്യനെക്കണ്ടെത്താനുള്ള കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ പുതിയ പതിപ്പിന് ബ്രസീലിൽ തിരശ്ശീല ഉയരാൻ ഇനി ഒരുപകലിന്റെ കാത്തിരിപ്പ് മാത്രം. തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2.30ന് ബ്രസീലിയയിലെ ഗാരിഞ്ച സ്റ്രേഡിയത്തിൽ ആതിഥേയരായ ബ്രസീലും വെനിസ്വേലയും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തോടെ കോപ്പയ്ക്ക് കേളികൊട്ടുയരും.
ഒടുവിൽ ബ്രസീൽ
കഴിഞ്ഞ വർഷം നടത്താനിരുന്ന ടൂർണമെന്റാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തേക്ക് മാറ്രിയത്. നേരത്തേ കൊളംബിയയും അർജന്റീനയുമാണ് വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ കൊളംബിയയിലെ രാഷ്ട്രീയ പ്രശ്നങ്ങളും അർജന്റീനയിലെ കൊവിഡ് വ്യാപനവും കണക്കിലെടുത്ത് അവസാന നിമിഷം ടൂർണമെന്റ് ബ്രസീലിലേക്ക് മാറ്രുകയായിരുന്നു.
വിവാദം
കൊവിഡിന്റെ പശ്ചാത്തലത്തിൽ ബ്രസീലിൽ കോപ്പ നടത്തുന്നതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ബ്രസീൽ ടീമംഗങ്ങൾക്കാർക്കും കോപ്പ ബ്രസീലിൽനടത്തുന്നതിനോട് അനുകൂല നിലപാടില്ലായിരുന്നു. ഹൈക്കോടതിയിൽ വതെ കോപ്പ ബ്രസീലിൽ നടത്താൻ അനുവദിക്കരുതെന്ന ഹർജിയെത്തി.
ബ്രസീലിലെ നാല് നഗരങ്ങളിലെ അഞ്ച് മൈതാനങ്ങളിലാണ് മത്സരം. മാറക്കാനയിൽ ജൂലായ് 11നാണ് ഫൈനൽ.
ടിവി ലൈവ്: സോണി ചാനലുകളിൽ
ലൈവ് സ്ട്രീമിംഗ് സോണിലൈവിൽ
കോപ്പയുടെ 47-ാം പതിപ്പാണ് ഇത്തവണത്തേത്.
ഉറുഗ്വേയാണ് ഏറ്രവും കൂടുതൽ തവണ ചാമ്പ്യൻമാരായത്-15 തവണ
രണ്ടാമത് അർജന്റീന-14
നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ 9 തവണ കിരീടം നേടി.
രണ്ട് ഗ്രൂപ്പുകളിലായി10 ടീമുകളാണ് ഇത്തവണ ഏറ്രുമുട്ടുന്നത്.
ഗ്രൂപ്പ് എ: ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു,വെനിസ്വേല.
ഗ്രൂപ്പ് ബി :അർജന്റീന, ബൊളീവിയ, ചിലി, പരാഗ്വെ, ഉറുഗ്വെ.
വെനിസ്വേല ടീമിലെ
12 പേർക്ക് കൊവിഡ്
ബ്രസീലിയ: ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കിക്കോഫിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഉദ്ഘാടന മത്സരത്തിൽ ബ്രസീലിനെ നേരിടേണ്ട വെനിസ്വേലൻ ടീമിലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറുപേർ കളിക്കാരാണെന്നാണ് റിപ്പോർട്ട്.
പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ലാറ്റിനമേരിക്കൻ അസോസിയേഷൻ അനുവദിക്കുന്നതിനാൽ കളി മാറ്റിവെയ്ക്കാൻ സാധ്യതയില്ല. ആർക്കും രോഗലക്ഷണങ്ങളില്ല. എല്ലാവരും ക്വാറന്റൈനിലാണ്.
മത്സരക്രമം
അഞ്ചു ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാക്കിയാണ് പ്രാഥമിക റൗണ്ട്. ഓരോ ടീമിനും ഗ്രൂപ്പ് റൗണ്ടിൽ നാലു മത്സരങ്ങൾ.പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ വീതം ക്വാർട്ടർഫൈനലിൽ. ഗ്രൂപ്പ് റൗണ്ട് കഴിയുമ്പോൾ പുറത്താകുന്നത് രണ്ട് ടീമുകൾ മാത്രം.ക്വാർട്ടറിൽ നിന്ന് നാലുടീമുകൾ സെമിയിലേക്ക്. സെമിയിൽ തോൽക്കുന്നവർക്ക് ലൂസേഴ്സ് ഫൈനൽ. ജയിക്കുന്നവർക്ക് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |