കോപ്പ ഉദ്ഘാടന മത്സരത്തിൽ ബ്രസീൽ വെനിസ്വേലയെ തോൽപ്പിച്ചു
ബ്രസീലിയ: പ്രതിസന്ധികൾക്ക് നടുവിലുള്ള കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബ്രസീൽ മറുപടിയില്ലാത്ത് മൂന്ന് ഗോളുകൾക്ക് വെനിസ്വേലയെ വീഴ്ത്തി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ മാർക്കീഞ്ഞോസും പെനാൽറ്റിയിലൂടെ നെയ്മറും അവസാന നിമിഷം ഗബ്രിയേൽ ബർബോസയും നേടിയ ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്.
മറുവശത്ത് ഗോളൊന്നും നേടിയില്ലെങ്കിലും കൊവിഡിനെത്തുടർന്ന് ആറോളം ആദ്യപതിനൊന്നിലെ താരങ്ങളില്ലാതെ ഇറങ്ങിയ വെനിസ്വേല തീരമോശം പ്രകടനമല്ല പുറത്തെടുത്തത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. മറുവശത്ത് ഗോളടിപ്പിച്ചും ഗോളടിച്ചും തിളങ്ങിയ നെയ്മറുടെ ചിറകിലേറിയാണ് കാനറികൾ വിജയത്തിലേക്ക് പറന്നത്.
മത്സരത്തിൽ നിരവധി അവസരങ്ങൾ മഞ്ഞപ്പട സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് തലവേദനയാവുകയായിരുന്നു.വെനിസ്വേലൻ പ്രതിരോധവും വിലങ്ങ് തടിയായി. റിച്ചാർലിസൺ ഒരു തവണ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.
അവസരങ്ങൾ പാഴാക്കിയെങ്കിലും ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ ചാരുത വിളിച്ചോതുന്ന മനോഹര നീക്കങ്ങൾ നിരവധി തവണ ബ്രസീലിയൻ താരങ്ങളിൽ നിന്നുണ്ടായി. 23-ാം മിനിട്ടിൽ മാർക്കീഞ്ഞോ ബ്രസീലിനെ മുന്നിലെത്തിച്ചു. തുടന്ന് ഒന്നാം പകുതിയിൽ ബ്രസീലിന് വലകുലുക്കാനായില്ല. 64-ാം മിനിട്ടിൽ ഡാനിലോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ പിഴവില്ലാതെ വലയിലെത്തിച്ചു.
ജസ്യൂസിന് പകരമെത്തിയ ഗാബിഗോൾ 89-ാം മിനിട്ടിൽ നെയ്മറുടെ പാസിൽ നിന്ന് ബ്രസീലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.
കൊളംബിയക്കും
ജയം
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോറിനെ കീഴടക്കി. എഡ്വിൻ കാർഡോണയാണ് 42-ാം മിനിട്ടിൽ കൊളംബിയയുടെ വിജയഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |