കോപ്പ അമേരിക്കയിൽ അർജന്റീനയും ചിലിയും സമനിലയിൽ പിരിഞ്ഞു
റിയോഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ അർജന്റീനയെ ചിലി സമനിലയിൽ തളച്ചു. ഇതിഹാസ താരം ലയണൽ മെസി തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ അർജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തെങ്കിലും രണ്ടാം പകുതിയിൽ പെനാൽറ്റി റീബൗണ്ട് ഗോളാക്കി വർഗാസ് ചിലിയെ ഒപ്പമെത്തിക്കുകയായിരുന്നു.
ഇതുമാറണം
പതിവുപോലെ മെസി മികച്ച പ്രകടനം തന്നെ പുറത്തെടുത്തെങ്കിലും മറ്റുള്ളവരിൽ നിന്ന് അതിനൊത്ത പിന്തുണ പലപ്പോഴെന്നപോലെ ഇന്നലേയും അദ്ദേഹത്തിന് കിട്ടിയില്ല. ആദ്യ ഇലവനിൽ മെസിക്കൊപ്പം മുന്നേറ്റ നിരയിലുണ്ടായിരുന്ന ലൗട്ടാരോ മാർട്ടിനസും നിക്കോളോ ഗോൺസാലസും നിരവധി മികച്ച അവസരങ്ങൾ പാഴാക്കിയതിന് അർജന്റീന വലിയ വിലകൊടുക്കേണ്ടി വരികയായിരുന്നു. മെസിയെക്കൂടാതെ ക്രോസ് ബാറിന് കീഴിൽ ജാഗരൂഗനായി നിന്ന എമിലിയാനൊ മാർട്ടിനസാണ് പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവച്ച മറ്റൊരു അർജന്റീനൻ താരം. അവസാന നിമിഷങ്ങളിൽ പരിചയ സമ്പന്നരായ അഗ്യൂറോയും ഡി മിരയയും വന്നത് ചില മുന്നേറ്റങ്ങൾക്ക് കാരണമായെങ്കിലും ചിലി വലകുലുങ്ങിയില്ല.
മറുവശത്ത് വർഗാസും വിദാലും മെനേസസുമുൾപ്പെട്ട ചിലിയൻ നിര നല്ല കൗണ്ടർ അറ്റാക്കുകളും ചില മികച്ച മുന്നേറ്റങ്ങളും കാഴ്ചവച്ചു. അതേസമയം ഇരുടീമും പലപ്പോഴും പരുക്കൻ കളി പുറത്തെടുത്തത് കളിയുടെ ഒഴുക്കിന് തടസ്സമായി. റഫറിക്ക് നിരവധി തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. തുടക്കത്തിൽ ചിലിയുടെ ആക്രമണം കണ്ടെങ്കിലും മെസിയുടെ നേതൃത്വത്തിൽ അർജന്റീനൻ മുന്നേറ്റനിര മറുനീക്കം മെനഞ്ഞ് മുന്നേറിയതോടെ അവർ പ്രതിരോധത്തിലേക്ക് വലിഞ്ഞു. രണ്ടാം പകുതിചിലി ആക്രമണം കൂടുതൽ കനപ്പിച്ചു. അവർക്ക് പെനാൽറ്റി ലഭിച്ചതും ഈ ആക്രമണങ്ങളുടെ ഫലമായിട്ടായിരുന്നു. ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിക്കാനുള്ള അർജന്റീനയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല.
മഴവിൽ ഫ്രീകിക്ക്
മെസിയുടെ ചാരുതയാർന്ന മഴവിൽ ഫ്രീകിക്കിലൂടെ 33-ാം മിനിട്ടിലാണ് അർജന്റീന ലീഡ് നേടിയത്. ലോ സെൽസോയെ ചിലിയൻ പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ വച്ച് എറിക് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ചിലിയൻ പ്രതിരോധ മതിലിനേയും ഗോളി ബ്രാവോയേയും നിഷ്പ്രഭമാക്കി പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് വളഞ്ഞുകയറുകയായിരുന്നു.
സമനില ഗോൾ
കൗണ്ടർ അറ്റാക്കിനിടെ അർജന്റീനൻ ബോക്സിൽ ആർടുറോ വിദാൽ ഫൗൾ ചെയ്യപ്പെട്ടതിനാണ് ചിലിക്ക് അനുകൂലമായി 57-ാം മിനിട്ടിൽ പെനാൽറ്റി ലഭിച്ചത്.
വിദാൽ തന്നെയെടുത്ത കിക്ക് മാർട്ടിനസ് മനോഹരമായി തട്ടിയകറ്റിയെങ്കിലും ക്രോസ് ബാറിലിടിച്ച് വന്ന പന്ത് പിടിച്ചെടുത്തത് വർഗാസ് ചിലിക്ക് സമനില സമ്മാനിക്കുകയായിരുന്നു. അർജന്റീനൻ പ്രതിരോധ നിര പകച്ചു നിന്ന സമയം മുതലെടുത്തായിരുന്നു വർഗാസിന്റെ സ്കോറിംഗ്.
പരാഗ്വെയ്ക്ക് ജയം
പരാഗ്വെ ബൊളീവിയയെ 3-1ന് കീഴടക്കി. ഏയ്ഞ്ചൽ റൊമീറോ ഇരട്ടഗോൾ നേടിയപ്പോൾ അലക്സാണ്ട്രോ റൊമീറോ ഒരുഗോൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |