മ്യൂണിച്ച്: യൂറോ 2020ൽ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഗ്ലാമർ പോരാട്ടത്തിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി.
ജർമ്മൻ ഡിഫൻഡർ മാറ്റ് ഹുമ്മൽസിന്റെ പിഴവിൽ വന്ന സെൽഫ് ഗോളിലാണ് മരണഗ്രൂപ്പായ എഫിലെ മത്സരത്തിൽ ഫ്രാൻസ് വിജയം നേടിയത്. കരിം ബെൻസേമയും അന്റോയിൻ ഗ്രീസ്മാനും കെയ്ലിയൻ എംബാപ്പയും എൻഗോളോ കാന്റേയും ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തപ്പോൾ മുള്ളറും ഹാവേർട്ട്സും കിമ്മിച്ചും ക്രൂസുമായിരുന്നു ജർമ്മനിക്കായി ആക്രമണം മെനഞ്ഞത്. എംബാപ്പയും കരിം ബെൻസേമയും രണ്ട് തവണ ജർമ്മൻ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.
മറുവശത്ത് പാസിംഗിലും ഷോട്ടിലും പൊസഷനിലുമെല്ലാം ജർമ്മനി മുന്നിലായിരുന്നെങ്കിലും ഫിനിഷിംഗിംൽ അവർക്ക് പിഴയ്ക്കുകയായിരുന്നു.
മിറാസ്ലോവ് ക്ലോസിനെപ്പോലുള്ള ക്ലിനിക്കൽ ഫിനിഷറുടെ അഭാവം ജർമ്മൻ നിരയിൽ വീണ്ടും നിഴലിച്ചു കണ്ട മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ഇരുപതാം മിനിട്ടിലാണ് ഇടവേളയ്ക്ക് ശേഷം ജർമ്മൻ നിരയിൽ തിരിച്ചെത്തിയ ഹുമ്മൽസിന് പിഴവ് സംഭവിക്കുന്നത്.
പോൾ പോഗ്ബ ബോക്സിലേക്ക് കോരിയിടുന്ന പോലെ നൽകിയ വൈഡ് പാസ് പിടിച്ചെടുത്ത് ഓടിയെത്തിയ ലൂക്കാസ് ഹെർനാൻഡസിന്റെ പവർഫുൾ ക്രോസ് തട്ടിയകറ്റാനുള്ള ഹുമ്മൽസിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു.
പാരച്യൂട്ട് പ്രതിഷേധം പാളി
മ്യൂണിക്ക് : മ്യൂണിക്കിൽ ആതിഥേയരും ഫ്രാൻസും തമ്മിലുള്ള മത്സരത്തിനിടെ ഗ്രീൻപീസ് എന്ന സംഘടനയിലെ അംഗം പാരച്യൂട്ടിൽ പറന്നെത്തി നടത്തിയ പ്രതിഷേധത്തിൽ കാണികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. കിക്ക് ഔട്ട് ഓയിൽ ഗ്രീൻപീസ് എന്നെഴുതിയ പാരച്യൂട്ടിൽ പറന്നെത്തിയയാൾ മൈതാനത്തെ ഓവർ ഹെഡ്ഡ് ക്യാമറയുടെ വലയിൽ കുരുങ്ങി നിയന്ത്രണം നഷ്ടപ്പെട്ടാണ് താഴെവീണത്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് യുവേഫ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |